മാന്നാർ: വീടിന്റെ മട്ടുപ്പാവിൽ പാർപ്പിച്ചിരിക്കുന്ന പല വർണത്തിലും വലിപ്പത്തിലുമുള്ള ഇരുപതോളം മുയലുകളും പതിനഞ്ചോളം പ്രാവുകളും പന്ത്രണ്ട് വയസുകാരനായ അമൻ കോശിക്ക് വിനോദത്തിനൊപ്പം വരുമാന മാർഗംകൂടിയാണ്. ലൗ ബേർഡ്‌സും ആടുകളും കോഴികളുമെല്ലാം അമൻകോശി വർഗീസിന്റെ ശേഖരത്തിലുണ്ട്.
ചെന്നിത്തല ഇരമത്തൂർ രണ്ടാം വാർഡിൽ ചാങ്ങയിൽ പുത്തൻ വീട്ടിൽ കോശി വർഗീസ് - സുനിത കോശി ദമ്പതികളുടെ മകനാണ് അമൻ. അസാം റൈഫിൾസിൽ ഹവിൽദാർ ജി.ഡിയായി മണിപ്പൂരിൽ സേവനം അനുഷ്ഠിക്കുന്ന പിതാവിൽ നിന്ന് പകർന്നുകിട്ടിയതാണ് അമന് വളർത്ത് മൃഗങ്ങളോടുള്ള അടുപ്പം. അവധിക്ക് നാട്ടിലെത്തുമ്പോൾ പിതാവും കൂടുതൽ സമയവും വളർത്തുമൃഗങ്ങൾക്കൊപ്പമായിയിരിക്കും. അമനുവേണ്ട സഹായവുമായി മാതാപിതാക്കൾക്കൊപ്പം വല്യപ്പച്ചനും വല്യമ്മച്ചിയും ഒപ്പമുണ്ട്. മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അമന്റെ സഹപാഠികളും ഒഴിവ് ദിനങ്ങളിൽ ഇവിടെയെത്താറുണ്ട്. മുയലുകളും പ്രാവുകളും അമനെ കണ്ടാൽ ദേഹത്തേക്ക് ചാടിക്കയറും. അവയെ കൈയിലെടുത്ത് ലാളിച്ച് ആഹാരം കൊടുക്കുമ്പോൾ നാല് വയസുകാരി സഹോദരി ആമി ലീലാ കോശിയും ഒപ്പം കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |