കോഴിക്കോട്: പി.ജി ഡോക്ടർമാർ സമരം കൂടുതൽ കടുപ്പിച്ചതോടെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികൾ വലയുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സൂപ്പർ സ്‌പെഷ്യാലിറ്റിയിലെ അക്കാഡമിക് സീനിയർ റസിഡന്റ് ഡോക്ടർമാരും ജോലി ബഹിഷ്‌കരണം തുടങ്ങിയിരിക്കെ ചികിത്സ കിട്ടാതെ രോഗികൾക്ക് മടങ്ങേണ്ടി വരികയാണ്.
അത്യാഹിത വിഭാഗത്തെയെന്ന പോലെ ഐ.സി.യു, ഒ പി, വാർഡുകൾ എന്നിവയെയെല്ലാം സമരം സാരമായി ബാധിച്ചിട്ടുണ്ട്. തീയതികൾ നിശ്ചയിച്ച പല ഓപ്പറേഷനുകൾ പലതും മുടങ്ങി. അടിയന്തരമായി ചെയ്യേണ്ട ഓപ്പറേഷനുകൾ മാത്രമാണ് ഇന്നലെ നടന്നത്. ഒ പി കളിൽനിന്ന് നേരിട്ട് വാർഡുകളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യുന്നുമില്ല. വാർഡുകളിൽ നിന്ന് ഗുരുതര രോഗമില്ലാത്തവരെ ഡോക്ടർമാർ തന്നെ പറഞ്ഞുവിടുകയാണ്.
ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യം അംഗീകരിച്ച് മെഡിക്കൽ കോളേജുകളിൽ നോൺ അക്കാഡമിക് ജൂനിയർ റസിഡന്റുമാരെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും അതിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാണിച്ചാണ് പി.ജി അസോസിയേഷൻ സമരം തുടരാൻ തീരുമാനിച്ചത്.
ഡോക്ടർമാരുടെ ഒഴിവിലേക്ക് 50 ശതമാനത്തിലും കുറവ് പോസ്റ്റുകളാണ് ഓരോ കോളേജിലും അനുവദിച്ചിരിക്കുന്നത്. നിയമന ഇന്റർവ്യൂ 13 ന് ഉണ്ടാകുമെന്നു പറഞ്ഞെങ്കിലും ജോലി വ്യവസ്ഥയെക്കുറിച്ച് ഉത്തരവിൽ പരാമർശമില്ല.
ജോലിഭാരം താങ്ങാവുന്നതിലേറെയായാൽ സമരത്തിനിറങ്ങുമെന്നാണ് ഹൗസ് സർജന്മാരുടെയും നിലപാട്.
അതിനിടെ, സമരത്തിലുള്ള പി.ജി. ഡോക്ടർമരോട് ഹോസ്റ്റൽ ഒഴിയാൻ പ്രിൻസിപ്പൽ നിർദ്ദേശിച്ചെങ്കിലും പ്രതിഷേധമുയർന്നതോടെ ഉത്തരവ് റദ്ദാക്കി. ഹോസ്റ്റലുകളിൽ നിന്ന് രാത്രി ഏഴരയോടെ പെൺകുട്ടിക ളടക്കമുള്ളവർ പായയുമായി പ്രകടനമായെത്തി പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |