തിരുവനന്തപുരം: ' വ്യാഴാഴ്ച വൈകിട്ട് 6.30 മുതൽ തുടങ്ങിയ ദുരിതമാണ്...വീടിന് ചുറ്റും ചെളിക്കളമായതോടെ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി. ഷെഡിൽ നിറുത്തിയിട്ടിരുന്ന കാറുകളിലും ഇരുചക്ര വാഹനങ്ങളിലും ചെളിയായി. കഷ്ടപ്പെട്ടാണ് ഇങ്ങനെയെങ്കിലും ആക്കിയെടുക്കാനായത് '- വെള്ളം കുത്തിയൊലിച്ചുണ്ടായ ദുരിതത്തിൽ കഷ്ടതയനുഭവിക്കുന്ന കനകനഗർ നിവാസികൾ പറഞ്ഞു.
വൈകിട്ട് 5.30ഓടെയാണ് ചെളിയും മണ്ണുമായി വെള്ളപ്പാച്ചിലുണ്ടായത്. കിഫ്ബി ഓഫീസ്, തഹസീൽദാർ ഓഫീസ്, കവടിയാർ വില്ലേജ് ഓഫീസ്, അയ്യങ്കാളി ഭവൻ എന്നിവിടങ്ങളിലെ 20ഓളം വീടുകളിൽ നിമിഷനേരംകൊണ്ട് ചെളി വന്നടിഞ്ഞു. അതിശക്തമായ ജലപ്രവാഹത്തിൽ കനകനഗറിനെ ബന്ധിപ്പിക്കുന്ന റോഡ് രണ്ടായി തകർന്നു. സമീപത്തുള്ള എൽ.ആർ.എം ക്യാമ്പ് ഓഫീസ് വളപ്പിലൂടെയും വെള്ളം കുത്തിയൊലിച്ചു. പിന്നാലെ ക്യാമ്പ് ഓഫീസിന് മുന്നിലെ ഇന്റർലോക്ക് പാകിയ റോഡിൽ ചെളിയും വെള്ളവും നിറഞ്ഞ് വാഹനഗതാഗതം അസാദ്ധ്യമായി.
റോഡിന് വശങ്ങളിലുണ്ടായിരുന്ന മാലിന്യങ്ങളും മദ്യക്കുപ്പികളുമടക്കം വീടുകളിലേക്ക് ഒഴുകിയെത്തി. ചില വീടുകളിൽ പുറത്തുണ്ടായിരുന്ന ചെടിച്ചെട്ടികളും തകർന്നു. കനകഗർ സ്വദേശിയായ സിന്ധുവിന്റെ വീട്ടിലെ ഫ്രിഡ്‌ജിൽ വരെ ചെളി കയറി. രാത്രിയോടെ വീട്ടുകാർ ഹോസും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് ചെളി നീക്കം ചെയ്യാൻ ശ്രമം തുടങ്ങി.
വി.കെ. പ്രശാന്ത് എം.എൽ.എ, നഗരസഭ സൂപ്രണ്ടിംഗ് എൻജിനിയർ അനിൽകുമാർ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ സുമ, വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനിയർ ചന്ദ്രകുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
നഗരസഭയുടെ ഇടപെടൽ
ആശ്വാസമായി
ഇന്നലെ രാവിലെയോടെ നഗരസഭ നന്തൻകോട് ഹെൽത്ത് സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ 35 തൊഴിലാളികൾ വീടുകളിലെ ചെളി നീക്കം ചെയ്യാനെത്തിയത് ജനങ്ങൾക്ക് ആശ്വാസമായി. ശുചീകരണത്തിൽ ഇവർക്കൊപ്പം യുവജന - രാഷ്ട്രീയപ്രവർത്തകരും പങ്കുചേർന്നു. നഗരസഭയുടെ ലോറിയും ടിപ്പറും ഉപയോഗിച്ച് അഞ്ചുലോഡ് മണ്ണ് നീക്കിയാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്.
അറ്റകുറ്റപ്പണി ഉടൻ
തകർന്ന റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യുമെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഡി.ആർ. അനിൽ, എസ്. സലിം, ഡോ. റീനാ കെ.എസ് എന്നിവർ സ്ഥലം സന്ദർശിച്ച ശേഷം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |