വെള്ളറട: മഴ ശമിച്ചതോടെ മലയോര ഹൈവേ നിർമ്മാണം വേഗത്തിലാക്കി. പാറശാല നിയോജക മണ്ഡലത്തിൽ മലയോര ഹൈവേ കള്ളിക്കാട് ഒറ്റശേഖരമംഗലം അമ്പൂരി, വെള്ളറട, കുന്നത്തുകാൽ, പാറശാല എന്നീ ഗ്രാമപഞ്ചായത്തുകളെ ബന്ധിച്ചാണ് 27.45 കിലോമീറ്റർ ദൂരം കടന്നു പോകുന്നത്. മണ്ഡലത്തിൽ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതിയുടെ നിർവഹണം നടക്കുന്നത്. പാറശാല മുതൽ കുടപ്പനമൂട് വരെ 15.70 കി.മീ ദൂരവും, വാഴിച്ചൽ മുതൽ കള്ളിക്കാട് വരെ 7.85 കി.മീ ദൂരവും, കള്ളിക്കാട് മുതൽ പരുത്തിപ്പള്ളി വരെ 3.90 കി.മീ ദൂരവുമാണ് മലയോര ഹൈവേ കടന്നു പോകുന്നത്. 103 കോടി രൂപയാണ് ആകെ അടങ്കൽ തുക. നിലവിലെ റോഡിന്റെ വീതി 12 മീറ്ററായി വർദ്ധിപ്പിച്ച് 9 മീറ്റർ വീതിയിൽ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപരിതലം ബലപ്പെടുത്തുന്നതും പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ഓടയുടെ നവീകരണവും ഫുട്പാത്ത്, കലുങ്കുകൾ സംരക്ഷണ ഭിത്തികൾ ,ഫൂട്ട് ഓവർ ബ്രിഡ്ജുകൾ, റോഡ് സേഫ്റ്റി വർക്കുകൾ തുടങ്ങി അനുബന്ധ പ്രവർത്തികൾ പൂർത്തിയായെങ്കിലും രണ്ടര മാസത്തോളം തുടർന്ന മഴ കാരണം ടാറിംഗിന് തടസ്സം നേരിട്ടു. ഇപ്പോൾ പാറശാല മുതൽ കുടപ്പനമൂട് വരെയുള്ള ഭാഗത്തെ ആദ്യ ലെയർ ഡി.ബി.എം ടാറിംഗ് പുരോഗമിക്കുകയാണ്. വാഴിച്ചൽ മുതൽ കള്ളിക്കാട് വരെയുള്ള റീച്ചിൽ 95ശതമാനം ഭാഗത്തെയും ആദ്യ ലെയർ ടാറിംഗ് പൂർത്തിയായിക്കഴിഞ്ഞു. മറ്റുള്ള ഭാഗത്തെ വൈഡനിംഗ് വർക്കുകൾ പുരോഗമിക്കുകയാണിപ്പോൾ. കള്ളിക്കാട് മുകുന്ദറ പാലത്തിന്റെ അറ്റകുറ്റപ്പണി ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ കൂടെ ഉടൻപൂർത്തിയാക്കും. കള്ളിക്കാട്,പരുത്തിപ്പള്ളിറീച്ച്നിർമാണംപൂർത്തിയാക്കിക്കഴിഞ്ഞു.പദ്ധതി പൂർത്തിയാകുന്നതോടെ മണ്ഡലത്തിൽ ടൂറിസത്തിന്റെയും വ്യാപാരത്തിന്റെയും കൃഷിയുടെയും വ്യവസായത്തിന്റെയും വളർച്ചയ്ക്ക് വേഗത വർദ്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |