കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുട്ടികൾക്ക് ആവശ്യമുളള 1.6 ടൺ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ച് ഇന്ത്യ. വെളളിയാഴ്‌ച കാബൂളിലെത്തിയ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിൽ നിന്നും ആവശ്യത്തിന് മരുന്നുകൾ അഫ്ഗാനിലെത്തിച്ചത്. ഇന്ത്യ നൽകിയ വലിയ സഹായത്തിന് താലിബാൻ നേതൃത്വം അഭിനന്ദനം അറിയിച്ചു. പോഷകാഹാരക്കുറവ് മൂലം കാബൂളിലെ ആശുപത്രികളിൽ കുട്ടികൾ വിഷമിക്കുന്ന സന്ദർഭത്തിലാണ് ഇന്ത്യയുടെ സഹായം എത്തിയത്.
ഈ മരുന്നുകൾ ലോകാരോഗ്യ സംഘടനയുടെ കാബൂളിലെ പ്രതിനിധികൾക്ക് കൈമാറും. ശേഷം കാബൂളിലെ ഇന്ദിരാ ഗാന്ധി ആശുപത്രി വഴി ഇവ നൽകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.അഫ്ഗാന് ആവശ്യമായ പ്രധാന മരുന്നുകൾ ഇന്ത്യയിൽ നിന്നും എത്തിക്കുമെന്ന് താലിബാൻ ഡെപ്യൂട്ടി വക്താവ് അഹ്‌മദുളള വസിക് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ പ്രദേശത്തെ മുൻനിര രാജ്യമാണ്. അതിനാൽ ഇന്ത്യയുമായി നല്ല ബന്ധം അഫ്‌ഗാന് പരമപ്രധാനമാണെന്നും അഹ്‌മദുളള പറഞ്ഞു.
അഫ്‌ഗാനിലേക്ക് വരികയായിരുന്ന 85 പേരെ ഈ വിമാനത്തിൽ ഇന്ത്യ തിരികെയെത്തിച്ചു. അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗത്തിൽ പെട്ട 104 പേരെ വിമാനം തിരികെ ഇന്ത്യയിലേക്ക് വരുമ്പോൾ കൊണ്ടുവരികയും ചെയ്‌തു.
അതേസമയം അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഇന്ത്യ നൽകിയ 50,000 ടൺ ഗോതമ്പ് പാകിസ്ഥാൻ തടഞ്ഞു. വാഗ അതിർത്തി കടന്ന് കരയിലൂടെ പാകിസ്ഥാൻ വഴി കൊണ്ടുപോകേണ്ട ഗോതമ്പാണ് പാകിസ്ഥാൻ തടഞ്ഞത്. ഡിസംബർ മൂന്നിന് വാഗ അതിർത്തി വഴി കടത്തിവിടാം എന്ന് പറഞ്ഞ ധാന്യമാണ് പാകിസ്ഥാൻ എതിർപ്പ് ഉന്നയിച്ച് തടഞ്ഞത്. എന്നാൽ ഈ മാസം തന്നെ ഇവ കടത്തിവിടാമെന്നാണ് പാകിസ്ഥാൻ ഇപ്പോൾ അറിയിക്കുന്നത്.
ഭക്ഷ്യക്ഷാമം താലിബാൻ നേതൃത്വവും നേരിടുന്നതിനാൽ എത്രയും വേഗം ഗോതമ്പ് കടത്തിവിടണമെന്ന് പാകിസ്ഥാനോട് താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്‌ടോബർ ഏഴിന് ഇന്ത്യ പാകിസ്ഥാൻ വഴി ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിന് അനുമതി ചോദിച്ചെങ്കിലും ഇതിന് പാകിസ്ഥാൻ മറുപടി നൽകിയത് നവംബർ 24ന് മാത്രമാണ്. തുടർന്ന് ഇന്ത്യ നൽകിയ ഗോതമ്പ് അഫ്‌ഗാനിലെത്തിക്കാതെ തടഞ്ഞിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |