കുറ്റ്യാടി: മലയോര കർഷകരുടെ കണ്ണിൽ പൊന്നീച്ച പറത്തി തെങ്ങിൽ വെള്ളീച്ച പെരുകുന്നു. കാവിലും പാറ, മരുതോങ്കര, വേളം, കായക്കൊടി, കുന്നുമ്മൽ മേഖലയിലാണ് വെള്ളീച്ച ശല്യം രൂക്ഷമായിരിക്കുന്നത്. തെങ്ങുകളിൽ പടർന്നുപിടിച്ച ഇവയുടെ ശല്യം മറ്റ് വിളകളിലേക്കും വ്യാപിക്കുകയാണ്. സാധാരണ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണുന്ന ഇത്തരം ഈച്ചകൾക്ക് പ്രത്യുത്പ്പാദന ശേഷി കൂടുതലാണെന്നും കേരളത്തിൽ ചൂടുകൂടുന്നതോടെ ഇവയുടെ വ്യാപനമുണ്ടാകാനാണ് സാദ്ധ്യതയെന്നുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇലകളുടെ നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ചകൾ തെങ്ങിന് പുറമെ കവുങ്ങ്, വാഴ, കറിവേപ്പ്, പേര, കിഴങ്ങ് വർഗങ്ങൾ മറ്റ് പച്ചക്കറികൾ എന്നിവയ്ക്കും ദോഷമുണ്ടാക്കും. തെങ്ങോലയുടെ അടിയിൽ കൂട്ടമായിട്ടാണ് ഇവ കാണുന്നത്. വെള്ളീച്ച ബാധിച്ച തെങ്ങോലകൾ കറുപ്പ് നിറം പടർന്നനിലയിലാണ്. ചൂട് കൂടിയതോടെ കൂമ്പു ചീയലും മണ്ഡരി രോഗവും ഭീഷണിയാകുന്നതിനിടെയാണ് മലയോര കർഷകരെ കണ്ണീരിലാഴ്ത്തി വെള്ളീച്ചയുടെ ഈ വ്യാപനം. മരുതോങ്കര പഞ്ചായത്തിലെ ജോസഫ് കാഞ്ഞിരത്തിങ്കലിന്റെ അറുപതോളം തെങ്ങുകളാണ് അഞ്ച് വർഷത്തിനിടെ വെള്ളീച്ച ശല്യം മൂലം നശിച്ചത്. തെങ്ങിന് പുറമെ മറ്റ് കാർഷിക വിളകളിലേക്കും വെളിച്ച ശല്യം വ്യാപിച്ചതായി വേളം പഞ്ചായത്തിലെ കർഷകനായ കകാട്ടുമ്മൽ ബാലകൃഷ്ണൻ നമ്പ്യാർ പറയുന്നു.
"ചൂട് കൂടിയതിനാലാണ് വെള്ളീച്ച ശല്യം വ്യാപിക്കുന്നത്. ശാശ്വതമായ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കാർഷിക മേഖല കനത്ത പ്രതിസന്ധി നേരിടും'. സോജൻ ആലക്കൽ, കാവിലും പാറ
'തെങ്ങോലകളുടെ അടിവശത്ത് പതിഞ്ഞിരിക്കുന്ന വെള്ളിച്ചകൾ ഓലകളെ നശിപ്പിക്കുന്നത് കാരണം തെങ്ങിനെ ക്ഷയിപ്പിച്ച് കായ്ഫലം ഇല്ലാതാക്കുകയാണ്. കർഷകർക്ക് ബോധവത്ക്കരണമല്ല, ശാശ്വത പരിഹാരമാണ് വേണ്ടത് ' . എൻ.രാജശേഖരൻ, കായക്കൊടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |