പ്രമാടം : അറ്റകുറ്റപ്പണി നടത്തി ഒരുമാസം പിന്നിടും മുമ്പേ പാറക്കടവ് പാലം റോഡ് വീണ്ടും തകർന്നു. നേരത്തെ വൻ കുഴികളായിരുന്നു വില്ലനെങ്കിൽ ഇപ്പോൾ ഇളകിക്കിടക്കുന്ന വലിയ മെറ്റലുകളും അപകടക്കെണിയായി മാറിയിട്ടുണ്ട്. വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നതും മെറ്റലുകൾ തെറിച്ച് കാൽനട യാത്രക്കാർക്ക് ഉൾപ്പെടെ പരിക്കേൽക്കുന്നതും പതിവാണ്. പ്രമാടം ഗ്രാമത്തേയും പത്തനംതിട്ട നഗരത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നത് പാറക്കടവ് പാലമാണ്. പൊട്ടിപ്പൊളിഞ്ഞ് നാശമായികിടക്കുന്ന പാലത്തിലൂടെ യാത്ര ചെയ്യണമെങ്കിൽ സർക്കസ് പഠിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. മുകളിലെ ടാറിംഗ് ഇളകി കോൺക്രീറ്റ് വരെ കാണാവുന്ന രീതിയിലാണ് പാലത്തിന്റെ അവസ്ഥ. പാലം അപകടാവസ്ഥ നേരിടുമ്പോഴും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ശാശ്വതമായ നടപടിയില്ല.
മലയോര മേഖലകളിലേക്കുള്ള എളുപ്പവഴി
ജില്ലാ ആസ്ഥാനത്ത് നിന്നും കോന്നി ഉൾപ്പെടെയുള്ള കിഴക്കൻ മലയോര മേഖലകളിലേക്കുള്ള ഇളുപ്പവഴികൂടിയാണ് പാറക്കടവ് പാലം വഴിയുള്ള പ്രമാടം -പൂങ്കാവ് റോഡ്. ഹെവി വെഹിക്കിൾസ് ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന പാലത്തിലൂടെ കടന്നുപോകുന്നത്. പത്തനംതിട്ടയിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്കുള്ള ഉപ റോഡുകൂടിയാണിത്. മെറ്റലിംഗ് ഇളകി ഭൂരിഭാഗം ഭാഗങ്ങളിലും വലിയ കുഴികൾ വീണ്ടും രൂപപ്പെട്ടിട്ടുണ്ട്. തകർന്ന് തരിപ്പണമായ പാലത്തിൽ ഇരുചക്ര, മുച്ചക്ക വാഹന യാത്ര ഏറെ ദുഷ്കരമാണ്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനം നടക്കുന്നതിനാൽ കോന്നി വഴി എത്തുന്ന ശബരിമല തീർത്ഥാടകരും ഈ വഴി ഉപയോഗിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടക വാഹനങ്ങൾ ഇതുവഴി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാലത്തിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്കുള്ള അപ്രോച്ച് റോഡുകളും തകർച്ചയുടെ വക്കിലാണ്.പാലത്തിൽ അടിയന്തരമായി റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണം
(യാത്രക്കാർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |