കോഴിക്കോട്: കൊവിഡ് ഭീതികൾക്ക് ബൈ പറഞ്ഞ് നാട് നഗരവും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി.കോഴിക്കോട്ടേ മിഠായിത്തെരുവിലെ സാധാരണക്കാരുടെ ചന്ത (സൺഡേ മാർക്കറ്റ്) കൂടുതൽ സജീവമാകുന്നു. മിഠായിത്തെരുവ് മുതൽ മേലെ പാളയംവരെ മാർക്കറ്റിൽ ഇന്നലെ വൻ തിരക്കായിരുന്നു. പൊള്ളുന്ന ചൂടിനെപ്പോലും വക വയ്ക്കാതെ ആളുകൾ ഒഴുകിയെത്തുന്നുണ്ടായിരുന്നു.തെരുവിന്റെ തിരക്കിൽപ്പെട്ട് സായാഹ്നസവാരിക്കെത്തുന്നവരും കുറവല്ല. മാനാഞ്ചിറ ഉൾപ്പെടെ തുറന്നതിനാൽ വെെകുന്നരമാണ് കൂടുതലും ആളുകളെത്തിയത്. രാത്രിയും തിരക്ക് കുറവായിരുന്നില്ല.
ഉപ്പുതൊട്ട് കർപ്പൂരം വരെ
തുണി, ചെരിപ്പ്, ബാഗ്, ബെൽറ്റ്, പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക് സാധനങ്ങൾ, റേഡിയോ, ക്ലോക്ക്, വാച്ച്, ചൈനീസ് സാധനങ്ങൾ, പുരാവസ്തുക്കൾ, വൃക്ഷത്തൈകൾ, കിളിക്കുഞ്ഞുങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ, പണിയായുധങ്ങൾ, വീട്ടുപകരണങ്ങൾ, ഇരുമ്പ് സാധനങ്ങൾ, സ്റ്റേഷനറി ഉത്‌പന്നങ്ങൾ, പുസ്തകങ്ങൾ, മൺപാത്രങ്ങൾ, കാർപ്പറ്റ്, ശംഖ്, സൗന്ദര്യവർധക വസ്തുക്കൾ, പാത്രങ്ങൾ തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരംവരെ തെരുവിൻെറ വിവിധ ഭാഗങ്ങളിൽ ഇന്നലെ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. ക്രിസ്മസ് അലങ്കാര വസ്തുക്കൾ വിൽക്കുന്നവരും കുറവല്ലായിരുന്നു.
സാധാരണകടകളിലെക്കാൾ പകുതി വില മാത്രമാണ് ഇവയ്ക്കുള്ളൂ. കച്ചവടക്കാർ മിക്ക ഉത്‌പന്നങ്ങളുടെയും വില എഴുതി വെച്ചിട്ടുണ്ടെങ്കിലും വില പേശലാണ് കൂടുതലു നടക്കുന്നത്. കൂടാതെ ഏതെടുത്താലും 20 രൂപ വിപണിയിലും ആളുകളുടെ തിരക്കായിരുന്നു.
മിഠായിത്തെരുവ്, തെരുവിലേക്ക് തുറക്കുന്ന നാല് പാതകൾ, മേലെ പാളയം, പാളയം സബ്‌വേ, മാനാഞ്ചിറയ്ക്കു സമീപത്തെ റോഡരിക് തുടങ്ങിയയിടങ്ങളാണ് സൺഡേ മാർക്കറ്റ് വ്യാപിച്ചിരിക്കുന്നത്. മിഠായിത്തെരുവ് ലെെബ്രറിയ്ക്ക് സമീപം ചെടികളുടെ വിൽപ്പനയും തകൃതിയാണ്. പത്ത് മണി, ആന്തൂറിയം, അഡോണിയ, ആഗ്‌ളോണിമ, വിവിധയിനം റോസാ ചെടികൾ തുടങ്ങി വിവിധ തരത്തിലുള്ള ചെടികൾ ഇവിടെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഇതോടൊപ്പം വിത്തുകളും വിൽപ്പനയ്ക്കുണ്ട്.
അന്യനാട്ടുകാരും ഇതര ജില്ലക്കാരുമൊക്കെയായി 200ഓളം കച്ചവടക്കാരാണ് ഇവിടെയുള്ളത്. കൊവിഡ് കാലത്തെ അടച്ചിടലിൽ സൺഡേ മാർക്കറ്റിലെ വരുമാനം മാത്രം ആശ്രയിച്ച കഴിഞ്ഞ ഇവർ ദുരിത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |