തൃശൂർ: ജുവനൈൽ ഹോമിലെ ഫുട്ബാൾ താരമായിരുന്ന അപ്പു എസ്. ഇനി കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിയും. ബ്ലാസ്റ്റേഴ്‌സ് അണ്ടർ 19 ടീമിലേക്കാണ് അപ്പു തെരഞ്ഞെടുക്കപ്പെട്ടത്. വിവരം അറിഞ്ഞ് മേയർ എം.കെ. വർഗീസ് അപ്പുവിനെ അഭിനന്ദിക്കാൻ ജുവനൈൽ ഹോമിലെത്തി. ജേഴ്‌സിയും ബൂട്ടും കൈമാറി. ഏത് ആവശ്യത്തിനും തന്നെ ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു. കുട്ടിക്കാലം മുതലേ ഫുട്ബാൾ ഇഷ്ടമായിരുന്നു. ഏഴ് വയസുവരെ കൊല്ലം ജുവനൈൽ ഹോമിലായിരുന്നു താമസം. ജുവനൈൽ ഹോം അധികൃതരാണ് അപ്പുവിന് വേണ്ട പ്രോത്സാഹനം നൽകിയത്. 12 വയസായപ്പോൾ തൃശൂരിലേക്ക് മാറി. സെന്റ് അലോഷ്യസ് എൽത്തുരുത്ത് സ്‌കൂളിലാണ് ഒമ്പതാം ക്ലാസ് വരെ പഠിച്ചത്. 2017 - 18 കാലഘട്ടത്തിൽ തൃശൂർ സബ് ജൂനിയർ ജില്ലാ ടീമിനായി അപ്പു ബൂട്ടണിഞ്ഞു. കൂടാതെ അണ്ടർ 13 യൂത്ത് ഐ ലീഗിലും അപ്പു മിന്നും പ്രകടനം കാഴ്ചവച്ചു. എഫ്.സി കേരളയുടെ ഓപ്പൺ സെലക്ഷനിലൂടെയാണ് അപ്പു ടീമിലെത്തുന്നത്. എഫ്.സി കേരള അപ്പുവിന് സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റൽ സൗകര്യവും ഒരുക്കി. എഫ്.സി കേരള കോച്ചുമാരായ നവാസ്, മണി. ടി.എ എന്നിവരായിരുന്നു പരിശീലകർ. കൊച്ചി ബ്ലാസ്റ്റേഴ്‌സ് അണ്ടർ 18 റിസർവ് ടീമിലേക്കാണ് ഇപ്പോൾ പ്രവേശനം ലഭിച്ചത്. അപ്പു റൈറ്റ് വിംഗ് ബാക്ക് പൊസിഷനിലാണ് കളിക്കുക.
ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ പ്ലസ് വൺ പ്രവേശനവും നേടിയിട്ടുണ്ട്.
അപ്പുവിന്റെ ജയിൽ ജീവിതം
വർഷങ്ങൾക്ക് മുമ്പാണ് നിറവയറുമായി ഒരു സ്ത്രീ വിയ്യൂർ ജയിലിലെത്തുന്നത്. നാളുകൾ കഴിഞ്ഞപ്പോൾ അവർ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അപ്പു എന്ന പേരും നൽകി. തടവുകാരും ജയിൽ അധികൃതരും അവനെ എടുത്തുവളർത്തി. അഞ്ച് വയസ് വരെ അമ്മയ്‌ക്കൊപ്പം ജയിലിൽ വളർന്നു. പിന്നീട് നിയമപ്രകാരം ജുവനൈൽ ഹോമിലേക്ക് മാറ്റി. കുറ്റങ്ങളൊന്നും ചെയ്യാതെ കാലങ്ങളോളം അപ്പു അവിടത്തെ അന്തേവാസിയായി. വല്ലപ്പോഴും അപ്പുവിനെ കാണാൻ അമ്മ ജുവനൈൽ ഹോമിലെത്തും. ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം അമ്മയെ കുറിച്ചും വിവരമില്ല. അധികൃതർ പല തവണ അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |