തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ച് സമരം നടത്തുന്ന പി.ജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. സമരം കടുപ്പിച്ചിട്ട് നാല് ദിവസമായിട്ടും മന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് തയ്യാറാകാത്തിൽ പ്രതിഷേധിച്ചാണ് മാർച്ച്. രാവിലെ 11ന് നിയമസഭയ്ക്ക് മുന്നിൽ നിന്ന് മാർച്ച് ആരംഭിക്കും.
പിന്തുണയുമായി ഹൗസ് സർജൻമാർ ഇന്ന് അത്യാഹിതവിഭാഗവും കൊവിഡ് ഡ്യൂട്ടിയും ഒഴികെ ബഹിഷ്കരിച്ച് സൂചനാ സമരവും നടത്തും. ഇതോടെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവർ വലയും.
പി.ജി ഡോക്ടർമാരുടെ സമരം മൂലം ജോലി ഭാരം വർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഹൗസ് സർജൻമാർ ഇന്ന് രാവിലെ 8 മുതൽ ചൊവ്വാഴ്ച രാവിലെ 8 മണിവരെ പണിമുടക്കുന്നത്. ഇതോടെ ഭൂരിഭാഗം മെഡിക്കൽ കോളേജുകളിലും ശസ്ത്രക്രിയകൾ മാറ്റിവച്ചു. മെഡിക്കൽ കോളേജ് അദ്ധ്യാപകരും ഇന്ന് ഒ.പി ഉൾപ്പെടെ ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വേണ്ടെന്ന് തീരുമാനിച്ചു.
സമരം തുടരുന്നതിനാൽ ഡോക്ടർമാരുടെ കുറവ് നികത്താൻ നഴ്സിംഗ് വിദ്യാർത്ഥികളെ നിയമിക്കുന്നതിൽ പ്രതിഷേധിച്ച് നഴ്സിംഗ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റും രംഗത്തെത്തി.
നീറ്റ് പിജി പ്രവേശനം വേഗത്തിലാക്കുക, സ്‌റ്റൈപ്പൻഡ് നാല് ശതമാനം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പി.ജി ഡോക്ടർമാരുടെ സമരം.
താളം തെറ്റി മെഡി.കോളേജ്
ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതായതോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തോന്നും പടി. സ്‌പെഷ്യാലിറ്റി ഡോക്ടർമാരെയാണ് ഇപ്പോൾ അത്യാഹിത വിഭാഗങ്ങളിൽ നിയോഗിക്കുന്നത്. എല്ലാജോലിയും മുതിർന്ന ഡോക്ടർമാരാണ് ചെയ്യുന്നത്. ഡോക്ടർമാരും അസംതൃപ്തരാണ്.
സർക്കാരിന് കൂടുതലൊന്നും ചെയ്യാനില്ല. ഒന്നാം വർഷ പി.ജി പ്രവേശനം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. എന്നിട്ടും സമരം തുടരുകയാണ്.
--മന്ത്രി വീണാ ജോർജ്
നിൽപ്പ് സമരത്തിന് ഐ.എം.എ പിന്തുണ
തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിൽ ഡോക്ടർമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിൽപ്പ് സമരത്തിന് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ
ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി പിന്തുണ അറിയിച്ചെത്തി. ഇന്നലെ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കെ.ജി.എം.ഒ.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു. ആറാം ദിവസമായ ഇന്ന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ആരോഗ്യമന്ത്രി ദുർവാശി ഉപേക്ഷിക്കണം : വി.എസ്.ശിവകുമാർ
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലെ പി.ജി ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി വീണാജോർജ് ദുർവാശി ഉപേക്ഷിച്ച് ചർച്ചയ്ക്കു തയ്യാറാകണമെന്ന് മുൻമന്ത്രി വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടു. രണ്ടായിരത്തോളം പി.ജി ഡോക്ടർമാർ മൂന്ന് ദിവസമായി ചികിത്സയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ മെഡിക്കൽ കോളേജുകളിൽ സാധാരണക്കാർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ കഴിയുന്നില്ല. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നത്. സാധാരണക്കാർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്ന മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം വിദ്യാർത്ഥി സമരത്താൽ സ്തംഭനാവസ്ഥയിലാണ്. സമരത്തിൽ ഒന്നും ചെയ്യാനില്ലെന്ന മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണ്. കൊവിഡ് ഒഴിവായിട്ടില്ലാത്ത സാഹചര്യവും ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലവും കണക്കിലെടുത്ത് സമരം ഉടൻ അവസാനിപ്പിക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |