പത്തനംതിട്ട: ജനശതാബ്ദി, ശബരി, വേണാട് ട്രെയിനുകളുടെ ചൂളം വിളി നിറയുകയാണ് കടമ്മനിട്ട കൊല്ലംപറമ്പിൽ പദ്മകുമാറിന്റെ വീട്ട് മുറ്റം. ട്രാക്ക്, യാത്രക്കാർക്കായി ടീസ്റ്റാൾ, വിശ്രമ ബഞ്ചുകളടങ്ങിയ പ്ലാറ്റ് ഫോം, തണൽ മരങ്ങൾ, ഇലക്ട്രിക് പവർഹൗസ് തുടങ്ങി എല്ലാ സൗകര്യങ്ങളുള്ള റെയിൽവേസ്റ്റേഷൻ. സമീപത്തായി കെ.എസ്.ആർ.ടി.സി - ഒാട്ടോ സ്റ്റാൻഡുകൾ. പക്ഷേ ഇവയെല്ലാം ഒറിജിനലിനെ വെല്ലുന്ന ചെറു മാതൃകകൾ മാത്രമാണ്.
ഒറിജിനലിനെ വെല്ലും വിധമുള്ള മാതൃകകളാണ് പദ്മകുമാർ നിർമ്മിക്കുന്നത്. അതും സഞ്ചരിക്കുന്നവ. കോച്ചുകളെ യോജിപ്പിക്കാനും വേർപെടുത്താനും വരെ സംവിധാനമുണ്ടിവിടെ. മിക്കവയുടെയും നിർമ്മാണം ഇരുമ്പിലാണ്. നാല് ബോഗികളുൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഒന്നര മീറ്ററാണ് നീളം. ഇലക്ട്രിക് ട്രെയിനുകൾക്ക് ഒാടാൻ നാലുമീറ്റർ നീളമുള്ള ട്രാക്കുകളുമുണ്ട്. നാൽപ്പതുകാരനായ പദ്മകുമാർ ഏഴ് വർഷമെടുത്താണ് ഇവയെല്ലാം നിർമ്മിച്ചത്. ഇതിനകം 25 ട്രെയിനുകൾ നിർമ്മിച്ചു. കുട്ടിട്രെയിനുകൾ കണ്ട് കൗതുകം തോന്നിയവർ പലതും വാങ്ങിക്കൊണ്ടുപോയി. ഇപ്പോൾ പത്ത് ട്രെയിനുകളുണ്ട്. ബെൻസ്, റോൾസ് റോയ്സ് കാറുകളുടെ മോഡലുകളും ഇവിടെയുണ്ട്. ഇവ നിർമ്മിച്ച് വിറ്റാണ് ലോക് ഡൗണിൽ വരുമാനം കണ്ടെത്തിയത്.
ട്രെയിൻ യാത്രകൾ പ്രചോദനം
പിതാവ് കെ.കെ. ഗോപാലകൃഷ്ണനൊപ്പം കുട്ടിക്കാലത്ത് ചെന്നൈയിലേക്കുള്ള യാത്രകളാണ് പദ്മകുമാറിനെ ട്രെയിനുകളുടെ ആരാധകനാക്കിയത്. കടമ്മനിട്ട സ്കൂളിൽ സയൻസ് ക്ളബുകൾക്ക് പ്രോജക്ടുകൾ ചെയ്ത പരിചയവും മുതൽക്കൂട്ടി. പത്താം ക്ളാസ് വരെ പഠിച്ച പദ്മകുമാർ സ്കെച്ച് വരച്ച് അളവ് കൃത്യമാക്കിയ ശേഷമാണ് കോച്ചുകളും സ്റ്റേഷനും നിർമ്മിക്കുന്നത്. ചെന്നൈയിൽ ഒാട്ടോമൊബൈൽ വർക് ഷോപ്പ് നടത്തിയിരുന്ന ഗോപാലകൃഷ്ണൻ പിന്തുണയും പദ്മകുമാറിന് കരുത്തേകി.
ചെന്നൈയിലെ സ്വകാര്യ ആർകിടെക്ചറൽ കമ്പിനിയിൽ ജീവനക്കാരനായിരുന്ന പദ്മകുമാർ ട്രെയിനുകളുടെയും സ്റ്റേഷന്റെയും മാതൃക ചെന്നൈയിലെ റെയിൽവേ ഉദ്യോഗസ്ഥരെ കാണിച്ചിരുന്നു. തുടർന്ന് ചെന്നൈ റെയിൽവേ കോച്ച് ഫാക്ടറിയും മ്യൂസിയവും കാണാൻ പദ്മകുമാറിന് അവർ അവസരം നൽകി. ചിത്രകാരനും പടയണി കലാകാരനും അഭിനേതാവുമായ പദ്മകുമാർ അവിവാഹതിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |