പാട്ന: തേജസ്വി യാദവിന്റെ മിശ്ര വിവാഹത്തെ ചൊല്ലി കുടുംബത്തിൽ കലഹം. തേജസ്വി യാദവ് ക്രിസ്ത്യൻ പെൺകുട്ടിയെ വിവാഹം ചെയ്തതിനെ അമ്മാവൻ സാധു യാദവ് പരസ്യമായി വിമർശിച്ചു. ബിഹാറിൽ തിരിച്ചു വന്നാലുടൻ അമ്മാവന്റെ കഴുത്തൊടിച്ചു വിടുമെന്ന് തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപ് ട്വിറ്ററിലൂടെ രോഷം പരസ്യമാക്കി.
ക്രിസ്ത്യൻ സമുദായാംഗമായ റേച്ചലിനെ വിവാഹം ചെയ്യണമെന്ന തേജസ്വിയുടെ പിടിവാശിയോടു പിതാവ് ലാലു യാദവിനും ആദ്യം എതിർപ്പുണ്ടായിരുന്നു. റേച്ചൽ ഹിന്ദുമതം സ്വീകരിക്കണമെന്ന ഉപാധിയിലാണ് ലാലുവും പത്നി റാബ്‌റിയും വിവാഹത്തിനു സമ്മതിച്ചത്. അതനുസരിച്ച് റേച്ചൽ മതം മാറി രാജശ്രീയെന്ന പേരു സ്വീകരിച്ചു. എയർ ഹോസ്റ്റസ് ആയിരുന്ന റേച്ചലും തേജസ്വിയുമായി ആറേഴു വർഷമായി പരിചയത്തിലായിരുന്നു.
വിവാദങ്ങൾ ഒഴിവാക്കാനായി ലാലു കുടുംബം വിവാഹവിവരം അതീവ രഹസ്യമാക്കി വച്ചു. അടുത്ത ബന്ധുക്കളെ മാത്രമാണു വിവാഹത്തിന് ക്ഷണിച്ചത്. ഡൽഹിയിലെ സൈനിക് ഫാമിൽ ലാലു കുടുംബത്തിന്റെ ഫാം ഹൗസിൽ ലളിതമായാണു ചടങ്ങ് സംഘടിപ്പിച്ചത്. പെൺമക്കളുടെ വിവാഹക്കാര്യത്തിൽ സമുദായം നോക്കിയ ലാലു, മകന്റെ കാര്യത്തിൽ നിലപാടു മാറ്റിയതെന്തിനെന്നു ഭാര്യാ സഹോദരൻ സാധു യാദവ് ചോദിച്ചു. യാദവ വോട്ടിനെ ആശ്രയിക്കുന്ന തേജസ്വി, വിവാഹത്തിന് സമുദായത്തെ തഴഞ്ഞത് നന്ദികേടാണെന്നും സാധു കുറ്റപ്പെടുത്തി.
'ബീഹാറിൽ തേജസ്വി ഉയർത്തുന്ന ജാതി സെൻസസ് മുദ്രാവാക്യത്തിൽ ആത്മാർഥത ഇല്ല. തേജസ്വിയുടെ ഇടയ്ക്കിടെയുള്ള ഡൽഹി യാത്രകളുടെ രഹസ്യം ഇപ്പോഴാണു വെളിപ്പെട്ടതെന്നും' സാധു യാദവ് പറഞ്ഞു. സാധു യാദവ് ബീഹാറിൽ തിരിച്ചു വന്നാൽ കഴുത്തൊടിച്ചു വിടുമെന്ന് തേജ് പ്രതികരിച്ചു. വയസായാൽ അടങ്ങിയൊതുങ്ങിക്കഴിയണമെന്നും ഉപദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |