തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ പേരിൽ സംസ്ഥാനത്ത് പൊതുവിപണിയിൽ അരിക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിപ്പിച്ച് ഇടനിലക്കാർ .
ഈ മഴക്കാലത്ത് വിളവെടുത്ത നെല്ലല്ല അരിയായി വിപണിയിലെത്തുന്നത്. പലവ്യഞ്ജനങ്ങളിൽ മിക്കതിന്റെ കാര്യവും സമാനമാണ്. ഇടനിലക്കാർ വഴിയാണ് ഇതെല്ലാം മൊത്ത വ്യാപാരികളിലേക്ക് എത്തുന്നത്. കനത്ത മഴയിൽ കർണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ കൃഷി നശിച്ചെന്ന പേരിലാണ് വില ഉയർത്തൽ.
മട്ട അരിക്കും വടി അരിക്കും വില വർദ്ധിപ്പിച്ചായിരുന്നു തുടക്കം. ജയ അരിക്കും വില വർദ്ധിപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ സാധാരണ മട്ട അരിക്കും ചമ്പാവരിക്കും കിലോയ്ക്ക് 4 രൂപയാണ് കൂട്ടിയത്. വടിയരിക്ക് 8 രൂപ വരെയും. വറ്റൽ മുളക് 140ൽ നിന്ന് 160 രൂപയായി.
സപ്ലൈകോ: കൂട്ടിയ
വില കുറച്ചു
മൊത്ത വിപണിയിൽ വില കൂടിയപ്പോൾ സപ്ലൈകോയിലും 12 ഇനങ്ങൾക്ക് വില വർദ്ധിപ്പിച്ചിരുന്നു. തുടർന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അധികൃതരുമായി അടിയന്തര വീഡിയോ കോൺഫറൻസ് നടത്തി വർദ്ധിപ്പിച്ച വില പിൻവലിപ്പിച്ചു.
അരി വില
(ഇനം, ഇപ്പോഴത്തെ വില, കഴിഞ്ഞ മാസം)
മട്ട -40--36,
ചമ്പാവരി- 40- 36,
റോസ് അരി -42--37,
മസൂരി- 48--40,
പച്ചരി -35-31,
ജയ -38-- 37,
സുരേഖ- 36-35
13 അവശ്യവസ്തുക്കളുടെ
വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി
വെള്ളിയാഴ്ച വില കൂടിയവയ്ക്കെല്ലാം ഇന്ന് കുറയും
തിരുവനന്തപുരം: 13 അവശ്യവസ്തുക്കൾക്ക് സപ്ലൈകോ വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ. അനിൽ. സപ്ലൈകോ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചുവെന്ന വാർത്ത ശരിയല്ലെന്നും ടെൻഡർ അനുസരിച്ച് വില മാറ്റമുണ്ടായ ഉത്പന്നങ്ങളുടെ വിലകുറച്ചു നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൻപയർ, കടുക്, പരിപ്പ് എന്നിവയ്ക്ക് നാലു രൂപ വീതവും ചെറുപയറിനു 10 രൂപയും മുളകിന് ഒൻപതു രൂപയും മല്ലിക്ക് എട്ടു രൂപയും കുറവ് വരുത്തും. ജയ അരിക്കും പഞ്ചസാരയ്ക്കും മട്ട അരിക്കും 50 പൈസ കുറവ് വരുത്തിയിട്ടുണ്ട്. വെളിച്ചെണ്ണ, ചെറുപയർ, ഉഴുന്ന്, തുവര പരിപ്പ്, കടല, പച്ചരി എന്നിവയ്ക്ക് വില വിലവർദ്ധിപ്പിച്ചിട്ടില്ല. പൊതു വിപണിയെക്കാൾ 50 ശതമാനം വരെ വിലക്കുറവിലാണ് 35 ഇനം ഉത്പന്നങ്ങൾ സപ്ലൈകോ വിതരണം ചെയ്യുന്നത്. വിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോ പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും വൈകാതെ സംസ്ഥാന വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു.
ജനങ്ങളോടുള്ല വെല്ലുവിളി: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായി സപ്ളൈകോയും വിലകൂട്ടി.
ഇൗ മാസം ഒന്നിന് വിലകൂട്ടിയ ശേഷം കേവലം 11ദിവസത്തിനിടെയാണ് അരിയുൾപ്പെടെയുള്ള സാധനങ്ങൾക്ക് വീണ്ടും വിലകൂട്ടിയത്.
വിലക്കയറ്റം പിടിച്ചുനിറുത്താൻ ഇടപെടേണ്ട സർക്കാർ വിലകൂട്ടി ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നത് ശരിയല്ല.കൊവിഡും പ്രളയവും മൂലം ജീവിതം പ്രതിസന്ധിയിലായ ജനങ്ങളെയാണ് സർക്കാർ ഒത്താശയോടെ കൊള്ളയടിക്കുന്നത്.
ഇതിനെതിരെ യു.ഡി.എഫും കോൺഗ്രസും പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുറയാതെ പച്ചക്കറി വില,
താളം തെറ്റി
കുടുംബ ബഡ്ജറ്റ്
തിരുവനന്തപുരം: പൊതുവിപണിയിൽ പച്ചക്കറി വില അനുദിനം കുതിച്ചുയരുന്നത് മലയാളികളുടെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്നു. ഇതുകാരണം വാങ്ങുന്ന പച്ചക്കറിയുടെ അളവ് കുറയ്ക്കുകയാണ് സാധാരണക്കാർ. കച്ചവടക്കാർ സ്റ്രോക്ക് പകുതിയായി കുറച്ചു. തക്കാളിക്ക് കിലോഗ്രാമിന് 130 രൂപാ വരെയായി. മുരിങ്ങയ്ക്കക്ക് 275 രൂപ. പയറിന് 120. ബീൻസ്, വെള്ളരി, കത്തിരി വില 100ന് അടുത്തെത്തി. മഴകാരണം പച്ചക്കറി ലഭ്യത കുറഞ്ഞതിനാലാണ് വില കുത്തനെ ഉയർന്നതെന്ന് വ്യാപാരികൾ പറയുന്നു. അവസരം മുതലാക്കി ഇടനിലക്കാരും ചില കച്ചവടക്കാരും വില ഭീമമായി വർദ്ധിപ്പിക്കുന്നതായും ആരോപണമുണ്ട്.
അതേസമയം, പൊതുവിപണിയിൽ നിന്ന് 10 മുതൽ 40 രൂപാവരെ വില കുറച്ചാണ് ഹോർട്ടികോർപ്പ് വിൽക്കുന്നത്. തക്കാളിക്ക് കിലോ 56 രൂപ, മുരിങ്ങയ്ക്ക 89, ബീൻസ് 63, വെള്ളരി 27, കത്തിരി 45, ബീറ്റ്റൂട്ട് 29, ഇഞ്ചി 45. എന്നാൽ ഹോർട്ടികോർപ്പിന് 156 സ്റ്റാളുകൾ മാത്രമേയുള്ളൂ എന്നതിനാൽ സർക്കാരിന്റെ വിപണി ഇടപെടൽ കാര്യമായ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തൽ.
അട്ടിമറിച്ച്
ഇടനിലക്കാർ
വിലക്കയറ്റം പിടിച്ചുനിറുത്താൻ തമിഴ്നാട്ടിൽനിന്ന് പച്ചക്കറി സംഭരിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ ഇടനിലക്കാർ അട്ടിമറിക്കുന്നതായി ആക്ഷേപം. തമിഴ്നാട്ടിൽ പച്ചക്കറി ക്ഷാമമുണ്ടാകുമെന്ന വാദമുയർത്തിയാണ് അട്ടിമറി നീക്കം.
അതിനാൽ
കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തെങ്കാശിയിൽ നേരിട്ടെത്തി കർഷകരുമായി ചർച്ച നടത്തി പത്തു ദിവസം കഴിഞ്ഞിട്ടും പച്ചക്കറി സംഭരണം ഇനിയും തുടങ്ങാനായിട്ടില്ല.
ചെറുപയറിന്
96 -114 രൂപ
പച്ചക്കറിക്കൊപ്പം പലവ്യഞ്ജനത്തിനും വില വർദ്ധിക്കുന്നു. ചെറുപയറിന് കിലോ 96 -114 രൂപയും പരിപ്പിന് 96 -109, വൻപയറിന് 120 രൂപയുമാണ് വില. ഉഴുന്ന് പരിപ്പിന് 127, പഞ്ചസാര 45 രൂപയുമാണ് ഇന്നലത്തെ വില. ഡീസൽ വിലവർദ്ധനവാണ് പലവ്യഞ്ജന വില വർദ്ധനവിന് കാരണമായി വ്യാപാരികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |