മണ്ണാർക്കാട്: താലൂക്കിലെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി മണ്ണാർക്കാട് 220 കെ.വി.സബ് സ്റ്റേഷനുവേണ്ടിയുള്ള ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ടിന് അംഗീകാരമായി. നിലവിലെ 110 കെ.വി.സബ് സ്റ്റേഷന്റെ ഇടതുഭാഗത്തായിട്ടാണ് 220 കെ.വി.സബ് സ്റ്റേഷൻ വരുന്നത്. ഇവിടെ 1974ൽ സൈലന്റ് വാലി പദ്ധതിക്കു വേണ്ടി നിർമ്മിച്ച 17ഓളം ക്വാർട്ടേഴ്സുകളുണ്ട്. കാലപഴക്കം ചെന്നതിനാൽ ഇവ പൊളിച്ചുമാറ്റി അവിടെ ഒരേക്കർ സ്ഥലത്ത് സബ് സ്റ്റേഷൻ നിർമ്മിക്കും. ബാക്കി വരുന്ന ഭാഗത്ത് ക്വാർട്ടേഴ്സുകൾ നിർമ്മിക്കാൻ വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് പാലക്കാട് ട്രാൻസ് ഗ്രിഡ് ചീഫ് എൻജിനിയർ കെ.ബി. സ്വാമിനാഥൻ പറഞ്ഞു. സബ് സ്റ്റേഷനു 226 കോടി രൂപയാണ് ഡി.പി.ആർ അഗീകരം ലഭിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്നതിനു വേണ്ടി കാത്തിരിക്കുകയാണ്. 33 ശതമാനം ഗ്രാന്റ് ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. അതിന്റെ ചർച്ചകളും പുരോഗമിക്കുകയാണ്.
സബ് സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം
അട്ടപ്പാടി, മണ്ണാർക്കാട് ഭാഗങ്ങളിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാൻ 220 കെ.വി.സബ് സ്റ്റേഷൻ വേണമെന്ന ചർച്ച തുടങ്ങിയിട്ട് വർഷങ്ങളായി. സബ് സ്റ്റേഷൻ നൂതനസാങ്കേതിക വിദ്യ (ജി.ഐ.എസ്) ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. സബ് സ്റ്റേഷൻ വരുന്നതോടെ വെട്ടത്തൂർ, മണ്ണാർക്കാട്, അഗളി എന്നീ സബ് സ്റ്റേഷനുകൾ ഇൻഡോർ ആവുകയും മണ്ണാർക്കാട്ടെ 110 കെ.വി.സബ് സ്റ്റേഷൻ എയർ ഇൻസുലേറ്റർ സബ് സ്റ്റേഷൻ ആവുകയും ചെയ്യും. 220 കെ.വി.സബ് സ്റ്റേഷന് 12 ഏക്കറോളം സ്ഥലം വേണം. ഇതിനുവേണ്ടി തത്തേങ്ങലത്ത് 15 ഏക്കർ സ്ഥലം നിലവിൽ വൈദ്യുതി വകുപ്പിനുണ്ട്. എന്നാൽ ഇവിടേക്ക് 220 കെ.വി. വൈദ്യുതി ലൈൻ എത്തിക്കുമ്പോൾ വരുന്ന മരം വെട്ടിമാറ്റലും കൂടാതെ സൈലന്റ് വാലി ബഫർ സോണുമെല്ലാം കണക്കിലെടുത്താണ് മണ്ണാർക്കാട് 110 കെ.വി.സബ് സ്റ്റേഷനോട് ചേർന്ന് 220 കെ.വി.സബ് സ്റ്റേഷനും നിർമ്മിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മിനിവൈദ്യുത ഭവനും
സബ് സ്റ്റേഷൻ കൂടാതെ മിനിവൈദ്യുത ഭവനും ഇവിടെയാണ് വരുന്നത്. മണ്ണാർക്കാട് നഗരസഭ, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തച്ചനാട്ടുകര, തെങ്കര കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുറുശ്ശി, ഷോളയൂർ, പുതൂർ, അഗളി എന്നീ പഞ്ചായത്തുകളിലായി 1,33,377 ഉപഭോക്താക്കൾക്ക് കാര്യക്ഷമമായ സേവനം ലക്ഷ്യമാക്കുന്ന മണ്ണാർക്കാട് വൈദ്യുതി ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനവും അവസാനഘട്ടത്തിലാണ്.
ഒരുകോടി അറുപതുലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തിക്ക് 2019 മാർച്ച് അഞ്ചിനാണ് ഭരണാനുമതി ലഭിച്ചത്. ഈ വൈദ്യുതഭവൻ പൂർത്തിയാകുന്നതോടെ മണ്ണാർക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ, ഇലക്ട്രിക്കൽ സെക്ഷൻ, ട്രാൻസ്മിഷൻ സബ് ഡിവിഷൻ എന്നീ ഓഫീസുകൾ ഒരുകെട്ടിടത്തിൽ പ്രവർത്തിക്കും. 2020 ഒക്ടോബർ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്. തുടർന്ന് കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ കൊവിഡ് പ്രതിസന്ധിയുള്ളതിനാൽ ഘട്ടംഘട്ടമായാണ് നടക്കുന്നത്.
2022 ഫെബ്രുവരിയോടെ പണിപൂർത്തിയാക്കി ഉദ്ഘാടനം ചെയ്യും. ഇപ്പോൾ കെട്ടിടത്തിന്റെ വൈറ്റ് വാഷിംഗ്, പ്ലമ്പിംഗ് ജോലികൾ എന്നിവ പുരോഗമിക്കുകയാണ്.
- എസ്. മൂർത്തി, എക്സിക്യൂട്ടീവ് എൻജിനിയർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |