മനാമ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബഹ്‌റൈനിലും സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് രാജ്യത്ത് ആദ്യ ഒമിക്രോൺ കേസ് കണ്ടെത്തിയത്. വിദേശ രാജ്യത്ത് നിന്ന് യാത്ര കഴിഞ്ഞെത്തിയ ആൾക്കാണ് രോഗം കണ്ടെത്തിയത്. ഇയാൾ രാജ്യത്തെത്തിയ ശേഷം ആരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രോഗിയെ ഐസൊലേഷനിലേക്ക് മാറ്റിയതായും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. പുതിയ സാഹചര്യത്തിൽ എല്ലാവരും കൊവിഡ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ബെഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ക്വാറന്റൈൻ നടപടികൾ കൃത്യമായി പാലിക്കണം. ഇനിയും വാക്സിൻ എടുക്കാനുള്ളവർ എത്രയും പെട്ടെന്ന് വാക്സിൻ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. നേരത്തേ സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളിൽ കൊവിഡിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇവ പടർന്നുപിടിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളും വിലക്കേർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |