കേരള സംസ്ഥാന കാർഷിക വകുപ്പിന്റെ ഡയറക്ടർ സ്ഥാനത്ത് (1988 - 89) ഒരുവർഷം മാത്രമേ ഇരുന്നുള്ളൂവെങ്കിലും പിന്നീടുള്ള 32 വർഷവും ചേർത്ത് ആറ് പതിറ്റാണ്ട് കാർഷിക കേരളത്തിന്റെ സമഗ്ര വികസനത്തിന് സമർപ്പിത ജീവിതമായി പ്രവർത്തിച്ച് 'കാർഷികരംഗ"ത്തിന്റെ എഴുത്തച്ഛനായി മാറിയ ആർ. ഹേലി സാർ വിടപറഞ്ഞിട്ട് ഇന്ന് ഒരാണ്ട് തികയുന്നു.
വിജ്ഞാന വ്യാപനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് കാർഷിക വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രഥമ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ആയി 1967 മുതൽ 83 വരെ പ്രവർത്തിച്ച കാലയളവിൽ കാർഷികരംഗത്തിന്റെ മുഖഛായ മാറ്റിയെടുത്തു അദ്ദേഹം. ലൈവ് കൃഷിയിടങ്ങൾ സൃഷ്ടിച്ച് അഖിലേന്ത്യാ കാർഷിക പ്രദർശനങ്ങൾക്കും കിസാൻ ഫെയറുകൾക്കും തുടക്കമിട്ടു. കർഷകരിൽ കൂടുതൽ അറിവ് പകരുന്നതിന് അഞ്ഞൂറിലധികം കൈപ്പുസ്തകങ്ങൾ എഫ്.ഐ.ബിയിലൂടെ പുറത്തിറക്കി. വാർപ്പ് മാതൃകകളില്ലാതിരുന്ന കാലത്ത് എഫ്.ഐ.ബിയുടെ മുഖപത്രമായ കേരള കർഷകനിൽ കർഷകരുടെ വിജയഗാഥകളും ശാസ്ത്രജ്ഞരുടെ അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചു.
ആകാശവാണിയിൽ കാർഷികമേഖലാ വാർത്തകൾക്ക് തുടക്കം കുറിച്ചു. വയലും വീടും പരിപാടിയെ ജനകീയമാക്കി. ആകാശവാണിയുടെ ചരിത്രത്തിൽ 50 വർഷത്തിലധികം ഉപദേശക സമിതിയംഗമായിരുന്ന ഒരേയൊരാളും ഹേലി സാറാവണം.
റിട്ടയർ ചെയ്തശേഷം ദൂരദർശൻ കേരള അദ്ദേഹത്തെ ദത്തെടുത്തുകൊണ്ട് നാട്ടിൻപുറം, നൂറുമേനിയുടെ കൊയ്ത്തുകാർ, ഗ്രീൻ കേരള എക്സ്പ്രസ് തുടങ്ങി നിരവധി പരിപാടികളുടെ അവതാരകനും ബുദ്ധികേന്ദ്രവുമാക്കി മാറ്റി. സി. അച്ചുതമേനോൻ മുതൽ വി.എസ്. സുനിൽകുമാർ വരെയുള്ള കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രിമാർക്ക് ദിശാബോധം നല്കി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഭക്ഷ്യസുരക്ഷയിൽ ഒന്നാം സ്ഥാനത്താക്കി മാറ്റി.
സി. ദിവാകരൻ മന്ത്രിയായിരിക്കവേ നടപ്പാക്കിയ ഹേലി കമ്മിറ്റി റിപ്പോർട്ടിലൂടെ മാംസ്യം, പാൽ തുടങ്ങിയ രംഗങ്ങളിൽ കേരളം സ്വയംപര്യാപ്തത കൈവരിച്ചു. ഇന്ത്യയിലാദ്യമായി 'കാർഷിക നയം" നടപ്പാക്കിയത് കേരളമാണ്. ആ വലിയ നേട്ടത്തിന്റെ ശില്പിയും ആർ.ഹേലി സാറാണ്. കാർഷിക നയരൂപീകരണ സമിതിയുടെ ചെയർമാനും ഇപ്പോഴത്തെ വൈദ്യുതിമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി പറഞ്ഞതുപോലെ 82-ാം വയസിൽ മുന്നൂറ്റമ്പതോളം ശുപാർശകൾ ക്രോഡീകരിച്ച് തയ്യാറാക്കി, കർഷക ക്ഷേമനിധി ബോർഡിനും, കർഷകന്റെ അവകാശ ലാഭത്തിനും വഴിയൊരുക്കിയത് ഹേലി സാറിന്റെ പിടിവാശി മാത്രമായിരുന്നു.
രാജ്യത്തെ അന്നമൂട്ടുന്ന കർഷകന്റെ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിച്ച കർഷക ശാസ്ത്രജ്ഞനായിരുന്നു ആർ.ഹേലി. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ആറ്റിങ്ങൽ നഗരസഭയുടെ പ്രഥമ ചെയർമാനുമായിരുന്ന പി.എം. രാമന്റെയും കടയ്ക്കാവൂർ കാവുങ്ങൽ ഭാരതിയുടെയും ഇളയപുത്രൻ ആർ. ഹേലി താണ്ടിയ ദൂരമത്രയും കർഷകരുടെയും കാർഷിക കേരളത്തിന്റെയും സമഗ്ര വികസനം ലക്ഷ്യമിട്ടായിരുന്നു.
ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ അദ്ദേഹത്തിന്റെ മകനും കേരളത്തിന്റെ ടൗൺ പ്ളാനറും (പ്ളാനിംഗും) ആയ പ്രശാന്ത് ഹേലിയും മകൾ ഡോ. പൂർണിമ ഹേലിയും പ്രസാധകരാകുന്ന 'ആർ. ഹേലി കാർഷികരംഗത്തിന്റെ എഴുത്തച്ഛൻ" എന്ന ഗ്രന്ഥം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.
(ലേഖകന്റെ ഫോൺ: 9995802039)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |