'സെർവർ വരണം, ട്രഷറി ശരിയാകും" എന്ന തലക്കെട്ടോടെ കേരളകൗമുദി ഡിസംബർ ആറിന് പ്രസിദ്ധീകരിച്ച വാർത്തയാണ് ഈ കത്തിന് പ്രേരകമായത്.
സംസ്ഥാനത്തെ അഞ്ചരലക്ഷത്തോളം ജീവനക്കാരും അത്രത്തോളം വരുന്ന പെൻഷൻകാരും പൊതുജനങ്ങളും ട്രഷറി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ ട്രഷറികളിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന ആളുകൾ തങ്ങൾ ജീവിച്ചിരിക്കുന്നെന്ന് തെളിയിക്കുന്നതിനായി അതത് ട്രഷറികളിൽ ഹാജരായി മസ്റ്ററിംഗിന് വിധേയരാകേണ്ടതുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ മസ്റ്ററിംഗിന്റെ കാലാവധി സർക്കാർ ദീർഘിപ്പിച്ചു നല്കിയിരുന്നു. കേരളത്തിൽ 100 വയസിനുമേൽ പ്രായമുള്ളവർ ഉൾപ്പെടെ നിരവധിപേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. ഇവരിൽ കിടപ്പുരോഗികൾ കൂടാതെ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് തങ്ങളുടെ മക്കളോടൊപ്പം താമസിക്കുന്ന ധാരാളം പെൻഷൻകാരുമുണ്ട്. വാട്സ് ആപ്പ് വീഡിയോകൾ വഴി മസ്റ്ററിംഗ് നടത്താനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയില്ല. മേൽപ്പറഞ്ഞ സാഹചര്യത്തിൽ ട്രഷറിയിൽ നേരിട്ട് ഹാജരാകാതെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സംവിധാനം നിലവിൽ വരേണ്ടതാണ്.
കേന്ദ്ര സർക്കാർ / പൊതുമേഖലാ പെൻഷൻകാർക്ക് പോസ്റ്റ്മാന്റെ ഗൃഹസന്ദർശനം മുഖേന ബയോമെട്രിക് ഇൻസ്ട്രുമെന്റിന്റെ സഹായത്തോടെ (ആധാർ അധിഷ്ഠിതം) ലൈഫ് സർട്ടിഫിക്കറ്റ് പെൻഷൻ പേയ്മെന്റ് സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്ന സംവിധാനം നിലവിലുണ്ട്. എസ്.ബി.ഐ പോലുള്ള സർക്കാർ ധനകാര്യ സ്ഥാപനങ്ങളും ഈ സേവനം ചെയ്യുന്നുണ്ട്. ജീവൻ പ്രമാൺ വഴി ലൈഫ് സർട്ടിഫിക്കറ്റ് പെൻഷൻ പേയ്മെന്റ് സംവിധാനവുമായി ഇന്റഗ്രേറ്റ് ചെയ്യുന്നുണ്ട്. കേരള സർവീസ് പെൻഷൻകാർക്കും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പെൻഷൻ പേയ്മെന്റ് ട്രഷറി സംവിധാനവുമായി ലിങ്ക് ചെയ്യുന്ന സിസ്റ്റം നിലവിൽ വരേണ്ടത് അത്യാന്താപേക്ഷിതമാണ്. ഇത് നടപ്പിലാകുന്നതോടെ ലോകത്തെവിടെയുമുള്ള പെൻഷൻകാർക്ക് ട്രഷറിയിൽ ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി സമർപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങുകയും കാലാകാലങ്ങളായി നേരിട്ടു ഹാജരാകാനായി പെൻഷൻകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുകയും ചെയ്യും.
വി. വിമൽപ്രകാശ്
ജനറൽ സെക്രട്ടറി
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
സീനിയർ എൻജിനിയേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |