ന്യൂഡൽഹി: കൊവിഡിന്റെ പുത്തൻ വകഭേദമായ ഒമിക്രോൺ ആഗോളതലത്തിൽ ഓഹരി-കടപ്പത്ര വിപണികൾക്കുമേൽ ആശങ്കവിതച്ചതോടെ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്ക് (ഗോൾഡ് ഇ.ടി.എഫ്) സ്വീകാര്യതയേറുന്നു. ഇന്ത്യയിൽ ഗോൾഡ് ഇ.ടി.എഫിലേക്ക് നവംബറിലെത്തിയ നിക്ഷേപം 683 കോടി രൂപയാണ്.
ഒക്‌ടോബറിൽ 303 കോടി രൂപയും സെപ്‌തംബറിൽ 446 കോടി രൂപയും എത്തിയ സ്ഥാനത്താണിത്. ഇന്ത്യയിലെ ഗോൾഡ് ഇ.ടി.എഫിൽ ഈവർഷമെത്തിയ മൊത്തം നിക്ഷേപം 4,500 കോടി രൂപ. ജൂലായിൽ മാത്രമാണ് നിക്ഷേപനഷ്‌ടമുണ്ടായത്; 61.5 കോടി രൂപ. ഒക്‌ടോബറിൽ ഗോൾഡ് ഇ.ടി.എഫ് പോർട്ട്ഫോളിയോ (അക്കൗണ്ടുകളുടെ എണ്ണം) 26.6 ലക്ഷമായിരുന്നു. നവംബറിൽ ഇത് പത്തു ശതമാനം വർദ്ധിച്ച് 29.29 ലക്ഷത്തിലെത്തിയെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി.
കഴിഞ്ഞവർഷം നവംബറിൽ 141 കോടി രൂപയുടെ നഷ്‌ടം ഗോൾഡ് ഇ.ടി.എഫുകൾ രേഖപ്പെടുത്തിയിരുന്നു. ഗോൾഡ് ഇ.ടി.എഫുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (അസറ്റ് അണ്ടർ മാനേജ്‌മെന്റ് - എ.യു.എം) 18,104 കോടി രൂപയാണ്; ഒക്‌ടോബറിൽ ഇത് 17,320 കോടി രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |