ആരൊക്കെ എതിർത്താലും കെ.റെയിൽ പദ്ധതി നടപ്പാക്കുമെന്ന് ഒരു ഭാഗത്ത് ഇടതു മുന്നണിയുടെ വെല്ലുവിളിക്ക് മറുപടിയായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർവേയുടെ മുന്നോടിയായിട്ട കല്ല് കേരളത്തിലുടനീളം പിഴുതെറിഞ്ഞ് യു.ഡി.എഫ് നിൽക്കുമ്പോൾ ഇതു വല്ലതും നടക്കുമോയെന്ന് ചോദിക്കുകയാണ് നാട്ടുകാർ.
മൂന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ട് എത്താൻ കഴിയുന്ന അതിവേഗ റെയിലെന്ന വൻ വികസന പദ്ധതി തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി അടക്കം ഇടതു മുന്നണി നേതാക്കളുടെ ആരോപണം. വർഷങ്ങളായി പണി ഇഴഞ്ഞു നീങ്ങുന്ന നിലവിലുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ ഒന്ന് പൂർത്തിയാക്കിയിട്ട് പോരേ കോടികൾ മുതൽ മുടക്കുള്ളതും നഷ്ടം ഉറപ്പുള്ളതുമായ പദ്ധതിയെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ചോദ്യം. മനുഷ്യ ചങ്ങലയും കല്ലു പിഴുതെടുക്കലും കഴിഞ്ഞ് പുതിയ സമരമുറകൾ യു.ഡി.എഫ് പരീക്ഷിക്കുമ്പോൾ ഇതൊക്കെ എത്ര കണ്ടിട്ടുണ്ടെന്ന മട്ടിലാണ് ഇടതു മുന്നണിയുടെ നിൽപ്പ്.
അവസാന അലൈൻമെന്റ് ഇതുവരെ ആയിട്ടില്ല . ആരുടെയയൊക്കെ സ്ഥലം നഷ്ടപ്പെടുമെന്ന് പറയാറായിട്ടില്ല. എങ്കിലും നാട്ടകം, മാടപ്പള്ളി, നട്ടാശേരി, വെള്ളുത്തുരുത്തി ,കൊല്ലാട് തുടങ്ങി അതിവേഗ പാത കടന്നുപോകുമെന്നു കരുതുന്ന സ്ഥലങ്ങളിലെല്ലാം സ്ഥലം നഷ്ടപ്പെടുമെന്ന കരുതുന്നവരുടെ പ്രതിഷേധം ശക്തമാണ് . ആകാശ സർവേ നടത്തി , ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ മാപ്പായി. ഇനി കല്ലു പിഴുതെടുത്തതുകൊണ്ട് കാര്യമുണ്ടോ എന്നാണ് കെ.റെറയിലിനായി വാദിക്കുന്ന ഇടതു നേതാക്കളുടെ ചോദ്യം.
അതിവേഗ റെയിൽ പദ്ധതി ലാഭകരമല്ലാത്തതിനാൽ ഉപേക്ഷിക്കണമെന്നാവശ്യപ്പെടുന്ന ഹർജികൾ, സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാനാവില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി തള്ളിയിരുന്നു. ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ നഷ്ടപരിഹാരവും പുനരധിവാസവും നിയമപ്രകാരം നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. സർക്കാരിന്റെ നയതീരുമാനങ്ങളുടെ ഒൗചിത്യവും മേന്മയും പരിശോധിക്കാൻ കോടതിക്ക് കഴിയില്ല. ചട്ടവും നിയമവും പാലിച്ചിട്ടുണ്ടോയെന്നും മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നുമാണ് പരിശോധിക്കാനാവുക. നയങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് പദ്ധതി കൂടുതൽ മെച്ചപ്പെടുത്തണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ് എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ട സാഹചര്യത്തിൽ സ്ഥലം ഏറ്റെടുക്കലിൽ കോടതി ഇടപെടൽ ഉണ്ടാകുമോ എന്നറിയില്ല.
യു.ഡി.എഫ് ഭരണ കാലത്ത് തിരുവനന്തപുരം മുതൽ കാസർകോട് വരെ എക്സ് പ്രസ് ഹൈവേ എന്ന പേരിൽ അതിവേഗ പാത നിർമിക്കാൻ തീരുമാനിച്ചിരുന്നു. എക്സ് പ്രസ് ഹൈവേ കേരളത്തെ രണ്ടാക്കുമെന്ന് പ്രചാരണം നടത്തി പദ്ധതിക്ക് ടോർപ്പഡോ വെച്ചത് ഇടതു മുന്നണി നേതാക്കളായിരുന്നു. ഇതിന്റെ മറ്റൊരു പതിപ്പാണ് അതിവേഗ പാത. ഇത് കേരളത്തെ രണ്ടായി മുറിക്കുമെന്നാണ് യു.ഡി.എഫ് ആരോപണം.
ഒരു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചാൽ എതിർപ്പുകൾ മറികടന്ന് നടപ്പാക്കാനുള്ള ഇച്ഛാശക്തി യു.ഡി.എഫിലും കൂടുതലായി ഇടതു മുന്നണിക്ക് ഉണ്ട്. അതു കൊണ്ട് തന്നെ പ്രതിഷേധ സമരങ്ങളെ വകവയ്ക്കാതെ സർക്കാർ മുന്നോട്ടു പോവുകയാണ്. കേന്ദ്ര സഹായം ലഭിച്ചില്ലെങ്കിൽ വിദേശ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാൻ ഇടതു മുന്നണി ശ്രമിക്കുമ്പോൾ കേരളത്തിലെ ബി.ജെ.പി നേതാക്കൾ അതു പൊളിക്കാൻ നോക്കുന്നുണ്ടെങ്കിലും .
'മൊത്തം കോംപ്ലിമെന്റാക്കുന്ന' പല കളികളും മോദിയും പിണറായിയും ചേർന്നു നടത്തുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ അതിവേഗ പാത യാഥാർത്ഥ്യമാകാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |