ജനീവ: ഒമിക്രോൺ വകഭേദം വാക്സിന്റെ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ ഡെൽറ്റയേക്കാൾ വേഗത്തിൽ പടരും. എന്നാൽ , ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും ഡബ്ലിയു.എച്ച്.ഒ വ്യക്തമാക്കി.
നിലവിൽ 63 ഓളം രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തെന്നും ഡബ്ലിയു.എച്ച്.ഒ അറിയിച്ചു.
ഡെൽറ്റ ഏറ്റവും കുറവുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലും ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച ബ്രിട്ടനിലും ഒമിക്രോൺ അതിവേഗത്തിൽ പടരുകയാണ്. ഡെൽറ്റയേക്കാൾ രണ്ടിരട്ടി വ്യാപനശേഷിയിലാണ് ഒമിക്രോൺ പടരുന്നതെന്നാണ് വിവരം.
ഇരു രാജ്യങ്ങളിലും സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും ഡബ്ലിയു.എച്ച്.ഒ അറിയിച്ചു.
ഒമിക്രോണിന് രോഗലക്ഷണങ്ങൾ കുറവാണെന്ന് വൈറസ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാരും പറയുന്നു. വ്യാപനശേഷി കൂടുതലാണെങ്കിലും ഒമിക്രോൺ ബാധിച്ചവർക്ക് ഗുരുതര ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവിദഗ്ദ്ധനായ ഉൻബേൻ പില്ലായ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളിൽ കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ 30 ശതമാനത്തിനുമാത്രമേ ഗുരുതരമായ രോഗലക്ഷണങ്ങളുള്ളൂ. ആദ്യതരംഗത്തിലെ നിരക്കിന്റെ പകുതിയിൽ താഴെ മാത്രമാണിതെന്ന് ദക്ഷിണാഫ്രിക്കയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസ് വ്യക്തമാക്കുന്നു.
അതേസമയം ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നതിനുള്ള കാലാവധി കുറയ്ക്കുമെന്ന് ആസ്ട്രേലിയ അറിയിച്ചു. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും രണ്ടാമത്തെ ഡോസ് വാക്സിൻ നൽകി ആറുമാസങ്ങൾക്കുശേഷം ബൂസ്റ്റർ നൽകുമെന്നാണ് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ ഇത് അഞ്ചുമാസമായി കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
വരാൻ പോകുന്നത് ഒമിക്രോൺ വേലിയേറ്റം: ബോറിസ് ജോൺസൻ
ഒമിക്രോണിന്റെ അനിയന്ത്രിതമായ വ്യാപന സാദ്ധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഡിസംബർ അവസാനമാകുമ്പോഴേക്കും 18 ന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഒമിക്രോണിന്റെ വലിയ വേലിയേറ്റമാണ് രാജ്യത്ത് വരാൻ പോകുന്നതെന്ന് ബോറിസ് പറഞ്ഞു. രാജ്യത്ത് ഒമിക്രോൺ പടരുന്നതിനെക്കുറിച്ച് ആരോഗ്യ ഉപദേഷ്ടാക്കാള്‍ ജാഗ്രതാ നില ഉയർത്തിയതിന് പിന്നാലെയാണിത്.
ഞായറാഴ്ച 1239 പുതിയ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ അഞ്ച് തലങ്ങളുള്ള ബ്രിട്ടനിലെ കൊവിഡ് അലർട്ട് മൂന്നില്‍ നിന്ന് നാലായി ഉയർത്തിയിരുന്നു. ബ്രിട്ടനിൽ ഇതുവരെ 3137 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച വരെ 1898 കേസുകളാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച 65 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
ജൂൺ മുതൽ ബ്രിട്ടൻ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തുടങ്ങിയിരുന്നു. ഇപ്പോൾ ഉയർന്ന വ്യാപന ശേഷി സൂചിപ്പിക്കുന്ന ലെവൽ നാല് മുന്നറിയിപ്പാണ് രാജ്യത്ത് നിലവിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |