കൊല്ലം: എസ്.എൻ.ഡി.പി.യോഗം തിരഞ്ഞെടുപ്പും പൊതുയോഗവും കൊല്ലം ജില്ലാക്കോടതി സ്റ്റേ ചെയ്തെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.കോടതി അപ്പീൽ കേട്ട് വിധി പറയും വരെ തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകില്ലെന്ന് റിട്ടേണിംഗ് ഓഫീസർ കോടതിക്ക് ഉറപ്പ് നൽകിയെന്ന പ്രചാരണവും സത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗം തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെയുള്ള കേസ് ഇന്നലെ കൊല്ലം ജില്ലാക്കോടതി പരിഗണിച്ചപ്പോഴാണ് റിട്ടേണിംഗ് ഓഫീസർ സത്യവാങ്മൂലം സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കേണ്ടത് ഹൈക്കോടതിയുടെ അനുമതിയോടെ എസ്.എൻ.ഡി.പി യോഗമാണെന്നും ,തനിക്ക് അക്കാര്യത്തിൽ വ്യക്തിതാല്പര്യങ്ങളില്ലെന്നുമാണ് സത്യവാങ്മൂലം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഔദ്യോഗിക പാനൽ സ്ഥാനാർത്ഥികളെ അയോഗ്യരാക്കണമെന്നും പൊതുയോഗവും തിരഞ്ഞെടുപ്പും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ഹൈക്കോടതി, നാഷണൽ കമ്പനി ലാ ട്രൈബ്യൂണൽ എന്നിവിടങ്ങളിൽ ഹർജി ഫയൽ ചെയ്‌തു. പക്ഷേ സ്റ്റേ ലഭിച്ചില്ലെന്ന് മാത്രമല്ല, പൊതുയോഗവും തിരഞ്ഞെടുപ്പും നടത്താൻ കമ്പനി ലാ നാഷണൽ ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് യോഗത്തിന് അനുമതിയും നൽകി. അതിനെതിരെ ഹർജിക്കാർ നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണലിൽ നൽകിയ അപ്പീലും തള്ളി. തുടർന്ന് 2021 മേയ് 22 ന് പൊതുയോഗവും തിരഞ്ഞെടുപ്പും നടത്താൻ യോഗം തീരുമാനിച്ചു.
യോഗത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ഘട്ടത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഔദ്യോഗിക പാനലിനെതിരെ മത്സര രംഗത്തുള്ളവർ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നും എതിരാളികളെ അയോഗ്യരാക്കി തങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളി. ഇതിനെതിരെ അന്യായത്തിലെ വാദികൾ കൊല്ലം ജില്ലാ കോടതിയിൽ അപ്പീൽ നൽകി. ജില്ല കോടതി 9ന് കേസ് പരിഗണിച്ചു. പക്ഷേ 8നാണ് തൊട്ടടുത്ത ദിവസം ഹാജരാകണമെന്ന നോട്ടീസ് യോഗം ഓഫീസിൽ ലഭിച്ചത്. തലേന്ന് നോട്ടീസ് ലഭിച്ചതിനാൽ ദൂരെ സ്ഥലങ്ങളിലുള്ള ഭാരവാഹികൾക്ക് എത്താൻ കഴിയില്ലെന്നും ഒബ്ജക്ഷൻ ഫയൽ ചെയ്യുന്നതിന് സമയം വേണമെന്നും യോഗത്തിന് വേണ്ടി ഹാജരായ അഡ്വ. നിസാർ കോടതിയെ അറിയിച്ചു. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോൾ യോഗത്തിന് വേണ്ടി അഡ്വ. എ.എൻ. രാജൻബാബു ഹാജരായി എതിർ സത്യവാങ്മൂലം നൽകി. കേസിൽ വാദം കേൾക്കാൻ 15ലേക്ക് മാറ്റുകയാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |