ബംഗളൂരു: വിട്ടുമാറാത്ത തലവേദന മാറ്റാൻ കയറിയിറങ്ങാത്ത ആശുപത്രികളില്ല. നിരവധി ഡോക്ടർമാർ പലവിധ മരുന്നുകളെഴുതി. ഒക്കെ കഴിച്ചുനോക്കി. രണ്ടുമാസമായിട്ടും തലവേദന കുറയാതെ വന്നതോടെയാണ് കർണാടക ഹസാൻ ജില്ലയിലെ ഗൗഡാരഹള്ളി സ്വദേശിയായ 37കാരി പാർവതി ബബക്ക ഗ്രാമത്തിലെ ആൾദൈവം മനുവിനടുത്തെത്തിയത്. മറ്റൊന്നും നോക്കിയില്ല. വടിയെടുത്ത് തലയിലും ദേഹത്തും അടിയോടടി. ഒടുവിൽ തലയ്ക്ക് സാരമായി പരിക്കേറ്റ പാർവതി ആശുപത്രിയിലെത്തും മുമ്പെ ജീവൻ വെടിഞ്ഞു. ഏകമകൾ ചൈത്ര പൊലീസിൽ പരാതി നൽകിയതോടെയാണ് ദാരുണസംഭവം പുറത്തറിഞ്ഞത്. ഇതോടെ ആൾദൈവം മുങ്ങി.
പാർവതി എത്തിച്ച സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ വിശദീകരണത്തെ തുടർന്ന് മനുവിനെതിരെ കൊലപാതകത്തിന് കേസെടുത്തു. കഴിഞ്ഞ രണ്ടു മാസമായി കടുത്ത തലവേദനയാൽ ബുദ്ധിമുട്ടിയ പാർവതിയോട് ബന്ധുവായ മഞ്ജുളയാണ് ആൾദൈവം മനുവിനെക്കുറിച്ച് പറഞ്ഞത്.
ഡിസംബർ രണ്ടിനാണ് പാർവതി മനുവിനെ കാണാനെത്തിയത്. അന്ന് നാരങ്ങ കൊടുത്ത ശേഷം അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം പാർവതിയെത്തിയപ്പോൾ ഡിസംബർ ഏഴിന് വരാൻ നിർദ്ദേശിച്ചു.
ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാർവതിയും സുഹൃത്തുക്കളും ചികിത്സയ്ക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാർവതിയുടെ തലയിലും ശരീരത്തിലും വടികൊണ്ട് അടിച്ചു. കുഴഞ്ഞുവീണ പാർവതിയെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മകൾ ചൈത്രക്കും ഭർത്താവ് ജയന്തിനുമൊപ്പം ബംഗളൂരുവിലാണ് പാർവതി താമസിച്ചിരുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |