ന്യൂഡൽഹി: കേന്ദ്രസർക്കാർ ധൃതിപിടിച്ച് ഒാർഡിനൻസുകൾ കൊണ്ടുവരുന്നതിനെതിരെ ലോക്‌സഭയിൽ പ്രതിപക്ഷ വിമർശനം. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബസ്‌റ്റൻസസ് ഭേദഗതി ഒാർഡിനൻസിന് പകരമുള്ള ബിൽ ചർച്ചയ്ക്കെടുത്തപ്പോൾ 20 പ്രതിപക്ഷാംഗങ്ങൾ എതിർത്തുകൊണ്ട് പ്രമേയം കൊണ്ടുവന്നെങ്കിലും സർക്കാർ വോട്ടിനിട്ട് തള്ളി. ബിൽ സഭ പാസാക്കി.
2014ൽ പാസാക്കിയ ബില്ലിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ധൃതിപിടിച്ച് ഒാർഡിനൻസ് കൊണ്ടുവന്നതിനെയാണ് പ്രതിപക്ഷം എതിർത്തത്. തകരാറ് അടിയന്തരമായി പരിഹരിക്കണമെന്ന് ത്രിപുര ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നതായി ബിൽ അവതരിപ്പിച്ച ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. പാർലമെന്റ് സമ്മേളനങ്ങൾക്കിടയിൽ ബില്ലുകൾ ഒാർഡിനൻസ് ആയി കൊണ്ടുവരുന്ന പ്രവണത ഏറി വരികയാണെന്ന് ബി.ജെ.ഡി എം.പി ഭർതൃഹരി മെഹ്‌താബ് ചൂണ്ടിക്കാട്ടി. പാർലമെന്റ് പാസാക്കിയ ബില്ലിലെ കരടിൽ പിഴവു വന്നത് ഗുരുതര പിഴവാണെന്ന് ആർ.എസ്.പി എംപി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.
അതേ സമയം, 12 എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഇന്നലെയും ഉച്ചവരെ സഭ ഇതിന്റെ പേരിൽ തടസപ്പെട്ടു. എം.പിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്കുമുന്നിലെ ധർണ പുനഃരാരംഭിച്ചു. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്ന് ധർണ മാറ്റിവച്ചിരുന്നു.
രഞ്ജൻഗോഗോയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്
രാജ്യസഭയിലെ നോമിനേറ്റഡ് എം.പിയും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ രഞ്ജൻ ഗോഗോയിക്കെതിരെ തൃണമൂൽ കോൺഗ്രസ് അവകാശലംഘന നോട്ടീസ് നൽകി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സഭയുടെ വിലയിടിക്കുന്ന തരത്തിൽ സംസാരിച്ചെന്നാണ് ആരോപണം. നോമിനേറ്റഡ് എം.പിയായ ഗോഗോയി സഭയിൽ വരാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ രാജ്യസഭാംഗമായത് വലിയ കാര്യമായി കാണുന്നില്ലെന്നും വേതനത്തിന്റെയും മറ്റും കാര്യം നോക്കിയാൽ വല്ല ട്രൈബ്യൂണലിന്റെയും ചെയർമാൻ ആകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |