ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ ശ്രീനഗറിൽ പൊലീസ് ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു.
ജമ്മുകാശ്മീർ സായുധ പൊലീസ് എ.എസ്.ഐ ഗുലാം ഹസൻ, സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ ഷഫീക് അലി എന്നിവരാണ് വീരമൃത്യു വരിച്ചതെന്ന് ജമ്മു കാശ്മീർ പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
12 പേർക്ക് പരിക്കേറ്റു. പാർലമെന്റ് ഭീകരാക്രമണത്തിന്റെ 20-ാം വാർഷികത്തിലാണ് ആക്രമണം നടന്നത്.
ഭീകരസംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തെന്നാണ് റിപ്പോർട്ട്.
ഇന്നലെ വൈകിട്ട് പാന്ത ചൗക്ക് മേഖലയിൽ സീവാൻ പൊലീസ് ക്യാമ്പിന് സമീപത്ത് വച്ചാണ് പൊലീസ് സേനാംഗങ്ങൾ സഞ്ചരിച്ച ബസിനുള്ളിൽ കയറി രണ്ട് ഭീകരർ വെടിവച്ചത്.
വിവിധ സുരക്ഷാ സേനകളുടെ നിരവധി ക്യാമ്പുകളുള്ള അതീവ സുരക്ഷാ മേഖലയാണിവിടം. ബസിനുള്ളിലേക്ക് കടന്നുകയറിയ ഭീകരർ പൊലീസുകാർക്ക് നേരെ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് വിവരം. ബസ് ബുള്ളറ്റ്പ്രൂഫ് അല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കാശ്‌മീരിലെ ബന്ദിപ്പോരയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി, പൊലീസുകാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ട്വീറ്റ് ചെയ്തു.
കാശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു
ജമ്മുകാശ്മീരിലെ ശ്രീനഗറിലെ രംഗ്രത് മേഖലയിൽ ഇന്നലെ രാവിലെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേന തിരിച്ചടിച്ചു. തുടർന്നാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. ഇവർ ഏത് ഭീകര സംഘടനയിൽപ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനിടെ സേന വധിക്കുന്ന മൂന്നാമത്തെ ഭീകരനാണിത്.പ്രദേശം സുരക്ഷാസേന വളഞ്ഞുവെന്നും ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും കാശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |