നെയ്യാറ്റിൻകര: ലഹരിക്കടത്ത് സംബന്ധിച്ച് പൊലീസിന് വിവരം നൽകിയതിന്റെ പേരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വീട്ടിൽനിന്ന് വിളിച്ചിറക്കി മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചു. ആറാലുംമൂട് ഇടയ്ക്കോട്ടുവിള വീട്ടിൽ സുനിൽകുമാറിനു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ആറാലുംമൂട് സ്വദേശികളായ ശ്രീരാജ് (22), അഭിലാഷ് (20), രഞ്ജിത്ത് (23), ദീപക് (21) എന്നിവരാണ് ആക്രമണം നടത്തിയതെന്ന് സുനിൽ പൊലീസിന് മൊഴി നൽകി. ഇതിൽ ശ്രീരാജിനെ കസ്റ്റഡിയിലെടുത്ത പൊലീസ് മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി.
പൊലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച രാത്രി സുനിൽകുമാറിന്റെ വീട്ടിലെത്തിയ പ്രതികൾ വാതിലിൽ തട്ടിവിളിച്ചു. വാതിൽ തുറന്നയുടൻ പ്രതികൾ മുളക് പൊടിയെറിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. വാളുപയോഗിച്ച് തലയിൽ വെട്ടിയ ശേഷം മൺവെട്ടിയുടെ കൈ ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. ഭാര്യയും മകളും നോക്കിനിൽക്കെയായിരുന്നു ആക്രമണം. വീട്ടുപകരണങ്ങളും വീടിന് മുന്നിൽ നിറുത്തിയിട്ടുരുന്ന രണ്ട് ഓട്ടോറിക്ഷകളും പ്രതികൾ അടിച്ചുതകർത്തു. വെട്ടേറ്റ മുഖത്ത് 15 തുന്നിലിടേണ്ടിവന്ന സുനിൽകുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഹരിക്ക് അടിമകളായ പ്രതികൾക്ക് കഞ്ചാവ് കടത്തുമുണ്ട്. ഇവരുടെ ലഹരി ഉപയോഗം പറഞ്ഞുവിലക്കാൻ ശ്രമിച്ച സുനിൽകുമാർ ഇക്കാര്യം പൊലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പലതവണ പ്രതികളുമായി വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു. രണ്ട് ദിവസം മുമ്പും ഒരു മരണവീട്ടിൽ വച്ച് സുനിലിനോടും സഹോദരനോടും പ്രതികൾ ഉൾപ്പെട്ട സംഘം വഴക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം.
നെയ്യാറ്റിൻകര സി.ഐ വി.എൻ സാഗർ, എസ്.ഐ സെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |