കൊല്ലം: കഞ്ചാവ് സംഘത്തെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിലെ ഉദ്യോഗസ്ഥനെ അരിച്ചാക്ക് ചുമക്കാൻ ഉപയോഗിക്കുന്ന ഹുക്ക് കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ രാഹുൽരാജിനാണ് കുത്തേറ്റത്. പ്രതിയും കഞ്ചാവ് കച്ചവടക്കാരനുമായ മയ്യനാട് ആലുംമൂട് സ്വദേശി സന്തോഷ്, ഒപ്പമുണ്ടായിരുന്ന മയ്യനാട് സ്വദേശി ജോയി എന്നിവർ പിടിയിലായി.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കൂട്ടിക്കട പീടികമുക്കിലായിരുന്നു സംഭവം. കഞ്ചാവ് വില്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ റേഞ്ച് ഓഫീസിൽ നിന്നു രണ്ടു പേർ ബൈക്കിൽ മഫ്തിയിലും പിന്നാലെ ജീപ്പിലും കൂട്ടിക്കടയിലേക്ക് പുറപ്പെട്ടു. ബൈക്കിലെത്തിയ ഉദ്യോഗസ്ഥർ പീടികമുക്കിലെ കലുങ്കിന് സമീപം വച്ച് ജോയിയേയും സന്തോഷിനെയും വളഞ്ഞു. ഈ സമയം രാഹുൽരാജിനെ ഹുക്ക് കൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീലെ ജീപ്പിലെത്തിയ സംഘം ജോയിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടി. രക്ഷപ്പെട്ട സന്തോഷിനെ വാളത്തുംഗലിലെ സുഹൃത്തിന്റെ വീടുവളഞ്ഞ് വൈകിട്ടോടെ ഇരവിപുരം പൊലീസ് പിടികൂടുകയായിരുന്നു. ജോയിയുടെ കൈവശമുണ്ടായിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.
ഇരവിപുരം സി.ഐ അനിൽകുമാർ, എസ്.ഐ പ്രകാശ്, എച്ച്.സി.പി.ഒമാരായ മനോജ് കുമാർ, ശിവകുമാർ, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് സന്തോഷിനെ പിടികൂടിയത്. രാഹുലിന്റെ ശരീരത്തിൽ ഹുക്ക് കൊണ്ട് വരഞ്ഞ് നാലിടത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |