കുളത്തൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ പുനരുജ്ജീവനത്തിനായി പ്രഖ്യാപിച്ച പദ്ധതി പാളിയതോടെ കോടികൾ മുടക്കിയിട്ടും പാർവതി പുത്തനാർ കാളിന്ദിക്ക് സമം. ശുചീകരണത്തിന് ശേഷം മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ബോട്ടുസവാരി നടത്തിയ ഭാഗങ്ങളിൽ മാലിന്യം കെട്ടിക്കിടന്ന് ഒഴുക്ക് നിലച്ച അവസ്ഥയാണ്. കോഴിവേസ്റ്റും പ്ലാസ്റ്റിക്ക് കുപ്പികളുമൊക്കെ ഇതിൽ ഉൾപ്പെടും. രാത്രിയുടെ മറവിൽ വാഹനങ്ങളിലാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്ന് തള്ളുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
2018 ലാണ് ആക്കുളം മുതൽ കോവളം വരെ 16.5 കിലോമീറ്റർ ഭാഗത്തെ ശുചീകരണം ആരംഭിച്ചത്. കോവളം- ബേക്കൽ ജലപാതയുടെ ഭാഗമായി സിയാലിന്റെ സഹകരണത്തോടെ വാട്ടർ വേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു ശുചീകരണ ചുമതല. ആക്കുളം മുതൽ വള്ളക്കടവ് വരെ ആഴം വർദ്ധിപ്പിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ബോട്ട് ഓടിക്കുകയും ചെയ്തു.
എന്നാൽ വള്ളക്കടവ്, തെരുനെല്ലി പാലങ്ങളുടെ നിർമ്മാണത്തോടെ ബാക്കിയുള്ള നവീകരണം നിലച്ചു. ഇതോടെ നേരത്തെ ശുചീകരിച്ച പ്രദേശങ്ങളിൽ പോളയും മാലിന്യങ്ങളും മൂടി. കോടികളാണ് ഇത്തരത്തിൽ ഖജനാവിൽ നിന്ന് വെള്ളത്തിലായത്.
നടപടികൾ ഇങ്ങനെ...
പാർവതി പുത്തനാറിനെയും തീരദേശ കായലുകളെയും ബന്ധിപ്പിച്ചുള്ള ദേശീയജലപാതയുടെ ഒന്നാംഘട്ടം ഏറെ മുന്നോട്ടു പോയിരുന്നു. കോവളം മുതൽ കൊല്ലം വരെയുള്ള ജലപാതയുടെ നവീകരണമാണ് ആദ്യഘട്ടത്തിൽ നടന്നത്. ഇതിന്റെ ഭാഗമായി ആധുനികയന്ത്രം ഉപയോഗിച്ച് പുത്തനാറിന്റെ ആഴം രണ്ടുമീറ്റർ വരെ വർദ്ധിപ്പിച്ചു. ഇരുവശത്തുമുള്ള കര ബലപ്പെടുത്തി പാർശ്വഭിത്തികൾ നിർമ്മിക്കുന്ന ജോലികളും ആരംഭിച്ചിരുന്നു. മാലിന്യനിക്ഷേപം തടയാനുള്ള നടപടികളും ആരംഭിച്ചെങ്കിലും എല്ലാം പാതിവഴിയിൽ നിലച്ചു.
കൈയേറ്റങ്ങൾ ഒഴിപ്പിക്കണം
പാർവതി പുത്തനാറിന്റെ പല ഭാഗത്തും 8 മീറ്റർ വീതി മാത്രമേയുള്ളു. കനാൽ തീരത്തെ കൈയേറ്റങ്ങളാണ് ഇതിന് കാരണം. ഇവ ഒഴിപ്പിച്ച് 2022ൽ അവസാനിക്കുന്ന രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി കനാലിന് 17 - 20 മീറ്റർ വരെ വീതികൂട്ടാനാണ് അധികൃതർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് നടപ്പായില്ല.
പാർവതി പുത്തനാറിന്റെ ഇരുകരകളും കല്ലുപാകി സംരക്ഷിക്കും, കോവളം, തിരുവല്ലം, വള്ളക്കടവ്, ചാക്ക, ആക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ ബോട്ടു ജെട്ടികൾ നിർമ്മിക്കും തുടങ്ങിയ വാഗ്ദാനങ്ങളും നൽകിയിരുന്നെങ്കിലും പലതും ജലരേഖയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |