പാലക്കാട്: സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. ജില്ലയിൽ സുരക്ഷിതമല്ലാത്ത ഭക്ഷണം വിറ്റവർക്കെതിരെ 402 കേസുകൾ ഫയൽ ചെയ്തതായി ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ സി.കെ പ്രദീപ് കുമാർ അറിയിച്ചു. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ വിതരണം ചെയ്തവർക്കെതിരെ 92 പ്രോസിക്യൂഷൻ കേസുകളും 310 അഡ്ജുഡിക്കേഷൻ കേസുകളും നിലവിലുണ്ട്. മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ശർക്കര, വിനാഗിരി, പയർ, പട്ടാണിക്കടല, പാൽ, ചായ പൊടി, തക്കാളി, കറിവേപ്പില തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലാണ് രാസവസ്തുക്കളുടെയും കീടനാശിനികളുടെയും സാന്നിദ്ധ്യം കണ്ടെത്തിയത്. പാലിൽ അഫ്‌നോടോക്സിൻ കാണുന്നത് കാലിത്തീറ്റ വഴിയാണ്. വൻപയറിലും പരിപ്പിലും കൃത്രിമ നിറങ്ങളും കോപ്പർ നിക്കൽ തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
ശിക്ഷ ഇങ്ങനെ
ഭക്ഷണത്തിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ കണ്ടെത്തിയാൽ പ്രോസിക്യൂഷൻ വഴി ആറു മാസം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്താൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരുന്നാൽ മൂന്നു ലക്ഷം രൂപ വരെ പിഴ ലഭിക്കും. ഒരു ഭക്ഷ്യവസ്തു ലേബലിൽ തൂക്കം, വില, പോഷക ഘടകങ്ങൾ, ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ, ഉത്പാദന തീയതി, ഉപയോഗയോഗ്യമായ കാലാവധി, വെജിറ്റേറിയൻ/ നോൺവെജിറ്റേറിയൻ ലോഗോ എന്നിവ രേഖപ്പെടുത്തണം. സുരക്ഷാ ലൈസൻസ്/ രജിസ്‌ട്രേഷനില്ലാത്ത സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം രൂപയും ആറുമാസം തടവും ലഭിക്കും.
ലൈസൻസിന് അപേക്ഷ
ലൈസൻസിന് ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. 12 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ ലൈസൻസും 12 ലക്ഷം രൂപയിൽ വാർഷികവരുമാനം കുറവുള്ള സ്ഥാപനങ്ങൾ രജിസ്‌ട്രേഷനുമാണ് എടുക്കേണ്ടത്.
തട്ടുകടകൾ, വഴിയോരക്കച്ചവടക്കാർ, വീടുകളിൽ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കി വിൽക്കുന്നവർ എന്നിവർക്ക് പഞ്ചായത്ത് ലൈസൻസ് നിർബന്ധമില്ല.
ജില്ലയിലെ ഭക്ഷ്യവസ്തുക്കൾ പരിശോധിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി സഞ്ചരിക്കുന്ന ലബോറട്ടറി സജീവമായി പ്രവർത്തിക്കുന്നുണ്ട്.
- സി.കെ പ്രദീപ് കുമാർ, ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |