വൈത്തിരി (വയനാട്): ചാൻസലർ പദവി ഒഴിയാൻ തയ്യാറാണെന്ന പരാമർശത്തോടെ ഗവർണർ ആക്ഷേപങ്ങളുയർത്തിയത് അസാധാരണ നീക്കമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ഗവർണർമാരിൽ നിന്ന് ആരും പ്രതീക്ഷിക്കാത്തതാണ് ഇത്തരം നടപടി. സി.പി.എം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല ഏറെ മെച്ചപ്പെട്ടതാണ്. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുമായി സഹകരിക്കാൻ അമേരിക്ക തീരുമാനിച്ചപ്പോൾ അഞ്ചു സ്ഥാപനങ്ങൾ തിരഞ്ഞെടുത്തതിൽ ഒന്ന് എം.ജി യൂണിവേഴ്സിറ്റി സെന്ററാണ്. കണ്ണൂർ യൂണിവേഴ്സിറ്റി സന്ദർശിച്ച മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി നൽകിയത് നൂറിൽ നൂറു മാർക്ക്. ഇതൊന്നും നമ്മുടെ ഗവർണർക്ക് അറിയില്ലെന്നു കരുതുന്നില്ല.
ഹിന്ദുക്കളുടെ ഭരണം വേണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധവും ശുദ്ധ അസംബന്ധവുമാണ്. സംഘപരിവാറിന്റെ ആശയം മറ്റൊരു രൂപത്തിൽ അവതരിപ്പിക്കുകയാണ്. അങ്ങനെയെങ്കിൽ മൻമോഹൻ സിംഗിനും എന്തിന്, താൻ ഹിന്ദുവല്ലെന്ന് പറഞ്ഞ ജവഹർലാൽ നെഹ്റുവിന് പോലും പ്രധാനമന്ത്രിയാകാൻ കഴിയില്ലായിരുന്നു.
ബി.ജെ.പിയെ നേരിടാൻ ഹിന്ദുക്കളുടെ ഭരണമാണ് വേണ്ടതെന്ന് പറയുന്നത് ശുദ്ധവിഡ്ഢിത്തമാണ്. മത വർഗീയതയുടെ പക്ഷത്തു തന്നെയാണ് കോൺഗ്രസെന്ന് രാഹുൽ അടിവരയിടുകയാണെന്നും എം.എ. ബേബി പറഞ്ഞു.
പി.വി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെയാണ് സമാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |