SignIn
Kerala Kaumudi Online
Friday, 19 April 2024 4.49 PM IST

വെങ്കലനാടിന് അത്ഭുതമായി നാനോശില്പി

s

മാന്നാർ: സ്വർണ തരികളിൽ കടുകുമണിയോളമുള്ള നാനോ ശില്പങ്ങൾ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച തിരുവനന്തപുരം സ്വദേശി ഡോ. ഗണേഷ് സുബ്രഹ്മണ്യൻ (46) മാന്നാറിലെത്തി. ഈ പ്രതിഭയെ കാണാനും പരിചയപ്പെടാനും നിരവധിപേരാണ് മാന്നാർ കുരട്ടിക്കാട് കാവുങ്കൽ മഠത്തിൽ അനന്തകൃഷ്ണൻ ആചാരിയുടെ വീട്ടിലെത്തിയത്.

ഗണപതിയുടെ പഞ്ചമുഖ നാനോ ശില്പം ലെൻസിന്റെ സഹായത്തോടെ അദ്ദേഹം പ്രദർശിപ്പിച്ചപ്പോൾ വെങ്കലനാടിനത് അത്ഭുതമായി. സുബ്രഹ്മണ്യൻ ആചാരിയുടെയും കമലത്തിന്റെയും മൂന്നാമത്തെ മകനായ ഗണേഷ് സുബ്രഹ്മണ്യൻ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ആഭരണ നിർമ്മാണ തൊഴിലിലേക്ക് തിരിയുകയായിരുന്നു. മേഖലയിൽ തന്റേതായ ഒരിടം നേടിയെടുക്കണമെന്ന ആഗ്രഹത്തോടെ 2005ലാണ് നാനോശില്പം നിർമ്മിച്ച് തുടങ്ങിയത്. 30 മില്ലിഗ്രാം സ്വർണത്തരിയിൽ കൊത്തിയെടുത്ത തോണിയും തോണിക്കാരനുമായിരുന്നു ആദ്യ സൃഷ്ടി.

പത്മനാഭസ്വാമിയുടെ അനന്തശയനം, താജ്മഹൽ, മക്കമദീന, ഗണപതി, ഗാന്ധിജി തുടങ്ങി അമ്പതോളം നാനോ ശില്പങ്ങൾ 16 വർഷം കൊണ്ട് നിർമ്മിച്ചു. ചെറിയ നമ്പർ ലോക്ക് ഭൂതക്കണ്ണാടി ഉപയോഗിച്ച് മാത്രമേ കാണാനും പ്രവർത്തിപ്പിക്കാനും കഴിയൂ. ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും ചെറിയ നമ്പർലോക്കായി ഇത് അംഗീകരിക്കപ്പെടുകയും 2013ൽ ലോകറെക്കോഡ് നേടുകയും ചെയ്തിരുന്നു.

ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മ മഹാരാജാവിന് 2009ൽ മോതിരത്തിൽ ഘടിപ്പിച്ച നാനോ വലിപ്പത്തിലുള്ള സ്വർണഅനന്തശയനം നൽകിയപ്പോൾ സ്വർണപതക്കം നൽകിയാണ് മഹാരാജാവ് അനുമോദിച്ചത്. ഈ ശില്പം കണ്ടാണ് നടൻ മോഹൻലാൽ നാനോശില്പം നിർമ്മിച്ച് നൽകാൻ ആവശ്യപ്പെട്ടത്. മുൻരാഷ്ട്രപതി അന്തരിച്ച ഡോ. എ.പി.ജെ അബ്ദുൽ കലാമിന് നാനോ വലിപ്പത്തിലുള്ള സ്വർണ പീരങ്കിയാണ് സമ്മാനിച്ചത്. അനന്തകൃഷ്ണൻ ആചാരി - മഹേശ്വരി ദമ്പതികളുടെ മകൻ അഭിലാഷ്‌ കൃഷ്ണന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഗണേശ് മാന്നാറിലെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.