ന്യൂഡൽഹി: വാരണാസിയിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ അർദ്ധരാത്രിയിൽ കാൽനടയായി മിന്നൽ പരിശോധന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഉറക്കമൊഴിഞ്ഞുള്ള പരിശോധനയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
തിങ്കളാഴ്ച ഗംഗാ ആരതി ദർശനത്തിന് ശേഷം മോദി ബി.ജെ.പി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആറ് മണിക്കൂറോളം നീണ്ട യോഗം കഴിഞ്ഞപ്പോൾ അർദ്ധരാത്രിയായി. മുഖ്യമന്ത്രിമാരുമായുള്ള വിപുലമായ കൂടിക്കാഴ്ച അവസാനിച്ചുവെന്ന് 12.19 ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നരേന്ദ്രമോദി വീണ്ടും ക്ഷേത്ര നഗരിയിലെത്തി. ഗോഡൗലിയ ക്രോസിംഗിലെത്തിയ പ്രധാനമന്ത്രി ദശാശ്വമേധ് ഘട്ടിലേക്ക് റോഡിലൂടെ നടന്ന് നീങ്ങി. വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചുമതലയുള്ള ഉദ്യോസ്ഥരോട് ആരാഞ്ഞു. ചില പ്രദേശവാസികളോടും ആശയ വിനിമയം നടത്തി. പിന്നീട് ബനാറസ് റെയിൽവെ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രിയും യോഗിയും നവീകരിച്ച പ്ലാറ്റ്ഫോമിലൂടെ നടന്നു. യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി.
12 മുഖ്യമന്ത്രിമാരുമായി വീണ്ടും യോഗം
മോദിയുടെ യു.പി സന്ദർശനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ 12 മുഖ്യമന്ത്രിമാരുടെയും യു.പിയിലെ ഉന്നത പാർട്ടി ഭാരവാഹികളുടെയും യോഗത്തിൽ അദ്ദേഹം പങ്കെടുത്തു.
അസാം, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, മണിപ്പൂർ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബിഹാറിലെയും നാഗാലാന്റിലെയും ഉപമുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |