തൃണമൂലിന് ക്ഷണമില്ല
ന്യൂഡൽഹി: രാജ്യസഭയിലെ 12 പ്രതിപക്ഷ എം.പിമാരുടെ സസ്‌പെൻഷനിൽ കേന്ദ്രസർക്കാർ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുന്നതിനാൽ പ്രതിഷേധം തുടരുന്നതിനൊപ്പം ചർച്ചകളും നടത്താൻ പ്രതിപക്ഷ നീക്കം. സസ്‌പെൻഷനിലുള്ള എം.പിമാർക്ക് പിന്തുണയറിയിച്ച് പ്രതിപക്ഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്നലെ പാർലമെന്റിൽ നിന്ന് വിജയ്‌ചൗക്കിലേക്ക് പ്രകടനം നടത്തി.
രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവുമായി വിഷയം ചർച്ച ചെയ്യാൻ ശരദ്പവാറിനെ പ്രതിപക്ഷ നേതാക്കൾ ചുമതലപ്പെടുത്തിയെന്നാണ് സൂചന. ശൈത്യകാല സമ്മേളനം തീരാൻ ഒരാഴ്ചകൂടി ബാക്കിയിരിക്കെ സസ്‌പെൻഷൻ വിഷയം അടക്കം ചർച്ച ചെയ്യാൻ ചേർന്ന മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ശരദ്പവാർ (എൻ.സി.പി), ടി.ആർ. ബാലു (ഡി.എം.കെ), സീതാറാം യെച്ചൂരി (സി.പി.എം), സഞ്ജയ് റൗട്ട് (ശിവസേന), ഫറൂഖ് അബ്‌ദുള്ള (നാഷണൽ കോൺഫറൻസ്) എന്നിവരും രാഹുൽ ഗാന്ധിയും പങ്കെടുത്തു. സോണിയ മുൻകൈയെടുത്താണ് യോഗം വിളിച്ചത്.
ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്‌ക്കും ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനും സോണിയ കത്തയച്ചിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ തൃണമൂൽ എം.പിമാരുമുണ്ടെങ്കിലും പാർട്ടി നേതാക്കളെ യോഗത്തിന് വിളിച്ചില്ല. മേഘാലയയിൽ അടക്കം കോൺഗ്രസ് നേതാക്കളെ മറുകണ്ടം ചാടിക്കുന്ന നടപടിയിലുള്ള അതൃപ്‌തി തുടരുന്നതിനാലാണിത്.
അതേസമയം, ഖേദം പ്രകടിപ്പിച്ചാൽ എം.പിമാർക്കെതിരായ നടപടി പുനഃപരിശോധിക്കാമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ആവർത്തിച്ചു. മാപ്പുപറച്ചിലും ഖേദം പ്രകടിപ്പിക്കലും ആലോചനയിലില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് പ്രതികരിച്ചു.
സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും പ്രതിഷേധിച്ചതിനാൽ ഉച്ചവരെ രാജ്യസഭാ നടപടികൾ തടസപ്പെട്ടു. സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർ ധർണ നടത്തുന്ന ഗാന്ധിപ്രതിമയ്‌ക്ക് മുന്നിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ വിജയ്ചൗക്കിലേക്ക് പ്രകടനം നടത്തിയത്. പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുന്ന പാർലമെന്റ് മ്യൂസിയം പോലെയായെന്ന് രാഹുൽ പറഞ്ഞു. പ്രതിപക്ഷം വിഷയങ്ങൾ ഉന്നയിക്കുമ്പോഴെല്ലാം അടിച്ചമർത്തുകയാണ്. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കൊല്ലുകയാണെന്നും രാഹുൽ ആരോപിച്ചു.
കർഷക സമരത്തിൽ നിന്നേറ്റ പരാജയത്തിൽ നിന്ന് നരേന്ദ്രമോദി സർക്കാർ പാഠം പഠിച്ചില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് പാർലമെന്റിലെ നടപടികൾ തെളിയിക്കുന്നതെന്ന് മുസ്ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |