SignIn
Kerala Kaumudi Online
Friday, 29 March 2024 8.54 PM IST

റിസർവ് ബാങ്കിന്റെ 'ശിക്ഷ" എൻ ബി എഫ് സികൾക്കും

rbi

 എൻ.ബി.എഫ്.സികൾക്കും 'പി.സി.എ" ചട്ടവുമായി റിസർവ് ബാങ്ക്

 2022 ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ

മുംബയ്: സാമ്പത്തിക അച്ചടക്കം പാലിക്കാത്ത ബാങ്കുകളെ നേർവഴിക്ക് കൊണ്ടുവരാനുള്ള 'പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷൻ (പി.സി.എ)" ശിക്ഷാനടപടി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻ.ബി.എഫ്.സി) ബാധകമാക്കാൻ റിസർവ് ബാങ്ക്. ഇതിന്റെ ചട്ടങ്ങൾ റിസർവ് ബാങ്ക് ഇന്നലെ പുറത്തിറക്കി. 2022 ഒക്‌ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും. 2022 മാർച്ച് 31 പ്രകാരമോ അതിനുശേഷമോ ഉള്ള പ്രവർത്തനം വിലയിരുത്തിയാകും നടപടിയെടുക്കുക.

എൻ.ബി.എഫ്.സികൾ കൈകാര്യം ചെയ്യുന്ന ആസ്‌തിമൂല്യം കുതിർച്ചുയർന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ നീക്കം. ഉപഭോക്താക്കളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ അനുമതിയുള്ള എൻ.ബി.എഫ്.സികൾക്കാണ് പി.സി.എ ചട്ടം ബാധകം. സർക്കാർ സ്ഥാപനങ്ങളെ ഒഴിവാക്കി.

കടുത്ത നടപടി, മൂന്നുതരം

കിട്ടാക്കടനിരക്ക് (നിഷ്‌ക്രിയ ആസ്‌തി - എൻ.പി.എ), മൂലധന പര്യാപ്തതാ അനുപാതം എന്നിവ അടിസ്ഥാനമാക്കി മൂന്നുതരം നടപടികളാണ് സാമ്പത്തിക അച്ചടക്കമില്ലാത്ത എൻ.ബി.എഫ്.സികൾക്കെതിരെ പി.സി.എ പ്രകാരമെടുക്കുക.

1. കുറഞ്ഞത് 15 ശതമാനം മൂലധന പര്യാപ്‌തതാ അനുപാതം (സി.ആർ.എ.ആർ) എൻ.ബി.എഫ്.സികൾ പാലിക്കണം. ഇത് 15ൽ നിന്ന് മൂന്നു ശതമാനം കുറയുകയോ (അതായത് 12 ശതമാനത്തിന് താഴെ) ടിയർ-1 അനുപാതം നിലവിൽ ആവശ്യമായ പത്തുശതമാനത്തിൽ നിന്ന് രണ്ടു ശതമാനം കുറയുകയോ ചെയ്യുകയും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) ആറു ശതമാനത്തിന് മുകളിലെത്തുകയും ചെയ്‌താൽ 'ത്രെഷോൾഡ്-1" നടപടി നേരിടണം.

 ത്രെഷോൾഡ്-1ൽ ഉൾപ്പെടുന്ന എൻ.ബി.എഫ്.സികൾക്ക് ലാഭവിഹിത വിതരണത്തിനും ഗ്യാരന്റികൾക്കും വിലക്കേർപ്പെടുത്തും.

2. ത്രെഷോൾഡ്-2 : മൂലധന പര്യാപ്തതാ അനുപാതം മൂന്നുമുതൽ ആറു ശതമാനം വരെയും ടിയർ-1 അനുപാതം രണ്ടുമുതൽ നാലു ശതമാനം വരെയും കുറയുകയും കിട്ടാക്കടനിരക്ക് ഒമ്പത് ശതമാനം കടക്കുകയും ചെയ്‌താൽ ത്രെഷോൾഡ്-2ൽ ഉൾപ്പെടും.

 ശിക്ഷ: പുതിയ ശാഖകൾ തുറക്കാൻ വിലക്കും പുറമേ ത്രെഷോൾഡ്-1ലെ വിലക്കുകളും.

3. ത്രെഷോൾഡ്-3: മൂലധന പര്യാപ്തതാ അനുപാതം ആറു ശതമാനത്തിനും ടിയർ-1 അനുപാതം നാലു ശതമാനത്തിനും മുകളിൽ ഇടിയുകയും കിട്ടാക്കടനിരക്ക് 12 ശതമാനത്തിനും മുകളിലാണെങ്കിൽ ത്രെഷോൾഡ്-3ൽ ഉൾപ്പെടും.

 ശിക്ഷ: ത്രെഷോൾഡ് 1, 2 എന്നിവയിലെ ശിക്ഷയ്ക്കുപുറമേ മൂലധനനിക്ഷേപം, പ്രവർത്തനച്ചെലവ് എന്നിവയിൽ നിയന്ത്രണം.

ആർക്കാണ് ബാധകം?

10,000ലേറെ എൻ.ബി.എഫ്.സികൾ രാജ്യത്തുണ്ട്. ഇവയിൽ ബാങ്കുകൾക്ക് സമാനമായി വലിയതോതിൽ ആസ്‌തി കൈകാര്യം ചെയ്യുന്നവയ്ക്കാണ് പി.സി.എ ചട്ടം ബാധകമാവുക. പി.സി.എ കാലയളവിൽ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്ന എൻ.ബി.എഫ്.സികളെ, ശിക്ഷയിൽ നിന്ന് മുക്തരാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, NBFC, RBI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.