കൊല്ലം: തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ ഡാൾഡയ്ക്കൊപ്പം കടത്തിക്കൊണ്ടുവന്ന 52 കുപ്പി പോണ്ടിച്ചേരി മദ്യം ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം പിടിച്ചെടുത്തു. ഡ്രൈവർ തമിഴ്നാട് ത്രിച്ചി നെയ് വേലി സ്വദേശി സുധാകറിനെ (25) കസ്റ്റഡിയിലെടുത്തു.
കാബിനിൽ ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. ഡാൾഡ കൈമാറിയ മനേജരാണ് മദ്യവും കൊടുത്തുവിട്ടതെന്ന് ലോറി ഡ്രൈവർ പറഞ്ഞു. കൊല്ലത്ത് എത്തിക്കാനാണ് ഡ്രൈവർക്ക് ലഭിച്ചിരുന്ന നിർദ്ദേശം. പോണ്ടിച്ചേരിയിൽ മദ്യത്തിന് വിലക്കുറവാണ്. ഇവിടെ വിൽക്കാനാണ് മദ്യമെത്തിച്ചത്. മദ്യം കൊടുത്തുവിട്ടയാളെപ്പറ്റിയും കൊല്ലത്തെ ഏജന്റുമാരെക്കുറിച്ചും വരും ദിവസങ്ങളിൽ അന്വേഷണം നടക്കും. മദ്യം കടത്താൻ ഉപയോഗിച്ച ലോറിയും എക്സൈസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ഡെപ്യുട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി.എക്സൈസ് ഇൻസ്പെക്ടർ ഷിഹാബ്, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, വിഷ്ണു, അശ്വന്ത് സുന്ദരം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |