SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.54 PM IST

ഒരേ ഉത്തരവുകൾ സമാന കേസുകൾക്ക് ബാധകമാകുമ്പോൾ

supreme-court

ഒരേ വിഷയമാണെങ്കിൽ കോടതി ഉത്തരവിന്റെ ആനുകൂല്യം മറ്റുള്ളവർക്കും അവകാശപ്പെടാമെന്നും സമാന കേസുകളിൽ പരാതിക്കാർ വെവ്വേറെ ഹർജി നല്‌കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയ ഇക്കാര്യം കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കും.

നിലവിൽ ഹർജി നല്‌കുന്നവർക്ക് മാത്രമാണ് വിധി ബാധകമായിരുന്നത്. ഇതുമൂലം ആവശ്യക്കാരെല്ലാം പ്രത്യേകം ഹർജി സമർപ്പിക്കേണ്ട സാഹചര്യമാണ് നിലനില്‌ക്കുന്നത്. ഒരേ വിധി 150 പേർക്ക് ബാധകമാണെങ്കിൽ നിലവിൽ എല്ലാവർക്കും അതിന്റെ ആനുകൂല്യം ലഭിക്കില്ല. അഞ്ച് പേരാണ് കേസിന് പോയതെങ്കിൽ അവർക്ക് മാത്രമേ അതിന്റെ ഗുണം ലഭിക്കൂ. ബാക്കിയുള്ളവർ ഓരോരുത്തരായി വീണ്ടും കോടതിയെ സമീപിച്ചാൽ മാത്രമേ വിധിയുടെ പകർപ്പ് ലഭിക്കൂ. ഇത് കേസുകളുടെ എണ്ണം കൂട്ടാനും കോടതിയുടെ ജോലി വർദ്ധിപ്പിക്കാനും ഇടയാക്കിയിരുന്നു. മാത്രമല്ല അനാവശ്യമായ കോടതി ചെലവിനും കാരണമായിരുന്നു.

ഒരാൾക്ക് ലഭിക്കുന്ന വിധി സമാന ആവലാതിക്കാർക്കെല്ലാം ബാധകമാക്കിയാലും അത് കേസിന്റെ മെരിറ്റിനെ ബാധിക്കില്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉന്നത കോടതിയുടെ ഈ നിർദ്ദേശം ആവലാതിക്കാർക്ക് ഗുണകരമാണെങ്കിലും അഭിഭാഷകർക്ക് അത്ര സ്വാഗതാർഹമാകണമെന്നില്ല. പ്രത്യേകിച്ചും സർക്കാർ സർവീസ് കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകർക്ക്.

അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടുന്ന ഉത്തരവ് കേസിൽ കക്ഷിയായവർക്ക് മാത്രമാണ് ബാധകം. എന്നാൽ ഇതേ ഉത്തരവ് വന്നാൽ ഗുണമുണ്ടാകുമെന്ന് കരുതുന്നവർ വീണ്ടും ഇതേ ഉത്തരവിനായി ട്രൈബ്യൂണലിനെ സമീപിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിനായി വക്കീൽ ഫീസും മറ്റ് കോടതി ചെലവുകളും ആവലാതിക്കാരൻ വഹിക്കേണ്ടിവരും. സുപ്രീംകോടതിയുടെ ഉത്തരവ് നിലവിൽ വരുമ്പോൾ ഇതാണ് ഒഴിവാകുന്നത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെത്തുന്ന കേസുകളുടെ എണ്ണം കുറയാനും ഒരേ വിഷയത്തിൽ വീണ്ടും വീണ്ടും കേസുകൾ വരുന്നത് ഒഴിവാക്കാനും ഇതുമൂലം കഴിയും.

ജീവനക്കാരുടെ പി.എഫ് പെൻഷൻ ശമ്പളത്തിന് ആനുപാതികമായി നല്‌കണമെന്ന കേസിലും കേരള ഹൈക്കോടതി വിധിയുടെ ആനുകൂല്യം കേസിന് പോയവർക്ക് മാത്രമാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ കേസ് സുപ്രീംകോടതിയുടെ മുമ്പിലാണ്. അതിൽ തീരുമാനം വരുമ്പോൾ അതെല്ലാവർക്കും ഒരുപോലെ ബാധകമാകും. കേസിന് പോയവർക്ക് മാത്രമേ അതിന്റെ ഗുണം ലഭിക്കൂ എന്നത് ഒരിക്കലും നീതിയുക്തമല്ല. കേസിന്റെ എണ്ണം കുറയ്ക്കാൻ കോടതികൾ പല തീവ്രനടപടികളും എടുത്തുവരികയാണ്. രാജ്യത്തെ കോടതികളിലായി വർഷങ്ങൾ പഴക്കമുള്ള ആയിരക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. വാദികളും പ്രതികളും മരിച്ചുപോയ കേസുകളും കുറവല്ല. പിന്നെയും കേസുകൾ നീളുന്നത് ആർക്കെങ്കിലും ഗുണം ചെയ്യുന്നുവെങ്കിൽ അത് അഭിഭാഷകർക്ക് മാത്രമാവും. ചില പഴയ വ്യവസ്ഥകളിലും മറ്റും കാലോചിതമായ മാറ്റം വരുത്തിയാൽ തന്നെ കേസുകളുടെ എണ്ണം കുറയ്ക്കാനാകും. അതിലേക്ക് നയിക്കുന്നതാണ് ഒരേ ഉത്തരവുകൾ സമാന കേസുകൾക്കും ബാധകമാക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം.

ബോർഡ്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ ജോലിചെയ്തതിന് ശേഷം സർക്കാർ സർവീസിൽ ജോലിക്ക് കയറുന്നവരെ ഫുൾ പെൻഷന് പരിഗണിക്കുന്ന വിഷയത്തിലാണ് ഹർജിക്കാർ സുപ്രീംകോടതിയിലെത്തിയത്. കോടതി മുമ്പാകെ എത്തിയത് സമാനമായ നിരവധി ഹർജികളായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPREME COURT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.