രാഷ്ട്രീയ കൊലപാതകമെന്ന് സാക്ഷിമൊഴികൾ
തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്നലെ വീണ്ടും റിമാൻഡ് ചെയ്തു. എട്ടുദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷമാണ് ആദ്യ അഞ്ചുപ്രതികളെ റിമാൻഡ് ചെയ്തത്. പ്രതികൾക്ക് ഒളിയിടം ഒരുക്കിയതിനാണ് കരുവാറ്റ സ്വദേശി രതീഷിനെ ആറാം പ്രതിയാക്കിയത്. ഇയാളെ പുളിക്കീഴ് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങി കരുവാറ്റയിൽ പ്രതികൾ ഒളിച്ചുതാമസിച്ച വീട്ടിൽ തെളിവെടുപ്പ് നടത്തി. കേസിൽ അറുപത് സാക്ഷികളാണുളളത്. രാഷ്ട്രീയ വിരോധം മൂലമാണ് കൊലപാതകം നടന്നതെന്ന മൊഴിയാണ് പ്രധാന സാക്ഷികളെല്ലാം പൊലീസിൽ നൽകിയിരിക്കുന്നത്. മുഖ്യ പ്രതി ജിഷ്ണു യുവമോർച്ച പ്രവർത്തകനായിരുന്നു. രാഷ്ട്രീയ വിരോധവും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം സന്ദീപിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യത്താലാണെന്ന മൊഴി പ്രതികൾ ആവർത്തിച്ചു. ഒന്നാംപ്രതി ജിഷ്ണുവിനാണ് സന്ദീപിനോട് വൈരാഗ്യം ഉണ്ടായിരുന്നതെന്നും അക്രമിക്കാൻ മറ്റുളളവർ ഒപ്പം ചേരുകയായിരുന്നെന്നുമാണ് എല്ലാ പ്രതികളും ചോദ്യം ചെയ്യലിൽ പൊലീസിനോട് ആവർത്തിച്ചത്. . ഇന്നലെ വൈകിട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദീപിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |