SignIn
Kerala Kaumudi Online
Thursday, 28 March 2024 6.02 PM IST

നിയമനങ്ങൾ തറവാട്ട് സ്വത്തല്ല

university

കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർ ഉൾപ്പടെയുള്ള ഉന്നതസ്ഥാനങ്ങൾ സ്വന്തം പാർട്ടി ബന്ധുക്കൾക്ക് സംവരണം ചെയ്ത് നല്‌കുന്നതാണ് ഇടതുമുണണി അധികാരത്തിൽ വരുമ്പോൾ എപ്പോഴും കാണുന്നത്. എന്നാൽ, പിണറായി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതോടെ നിയമനങ്ങൾ അവരുടെ തറവാട്ട് സ്വത്ത് പോലെയായി. ഓരോ സർവകലാശാലയിലും അതത് പാർട്ടി സെക്രട്ടറിമാർക്ക് നിയമനം നടത്താൻ അധികാരമുള്ളത് പോലെയാണ് കാര്യങ്ങളുടെ പോക്ക്. അതിൽ മനംനൊന്ത ചാൻസലർ കൂടിയായ ഗവർണർ മറ്റൊരു വഴിയും കാണാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് മുന്നേറുന്ന സർക്കാരിനെ തിരുത്താൻ സ്റ്റേറ്റിന്റെ തലവൻ നടത്തിയ എല്ലാ പരിശ്രമങ്ങളും വൃഥാവിലായി. ഒടുവിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പുനർനിയമനം ചട്ടവിരുദ്ധമെന്നറിഞ്ഞിട്ടും ഉത്തരവിൽ ഒപ്പുവയ്ക്കാൻ ബാധ്യസ്ഥനായ ചാൻസലർ നിസഹായനായി , ആത്മരോഷത്തോടെ, പൊട്ടിത്തെറിച്ചു. വാസ്തവത്തിൽ, കേരളത്തിലെ അക്കാഡമിക ലോകവും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും പ്രതിപക്ഷവും നിരന്തരം ചൂണ്ടിക്കാണിച്ച കാര്യങ്ങൾ തന്നെയാണ് ഗവർണർ എഴുതിയ വരികളിൽ തെളിയുന്നത്.

കണ്ണൂർ വി.സി നിയമനത്തിൽ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നല്‌കണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശുപാർശക്കത്ത് പുറത്തായതോടെ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയ മന്ത്രി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹയല്ല. മുഖ്യമന്ത്രി അറിയാതെയാണ് ഇത്തരത്തിൽ ഒരു കത്ത് മന്ത്രി നല്‌കിയതെങ്കിൽ മന്ത്രിയെ പുറത്താക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. കണ്ണൂരിൽ സെർച്ച് കമ്മിറ്റിയെ പിരിച്ചുവിട്ടത് എന്തിനാണെന്ന് ഇപ്പോൾ
എല്ലാവർക്കും ബോദ്ധ്യമായി. കാലടി സംസ്‌കൃത സർവകലാശാലയിലാകട്ടെ, ചടങ്ങിനു വേണ്ടി ഒരു സെർച്ച് കമ്മിറ്റിയെവച്ചു. എന്നിട്ട്, കമ്മിറ്റിയുടെ രണ്ടു മാസത്തെ കാലാവധി കഴിയുന്നത് വരെ കാത്തിരുന്നു. അതുകഴിഞ്ഞ് നേരിട്ട് ഇഷ്ടക്കാരനെ നിയമിക്കാൻ ഒറ്റപ്പേരുമായി വന്നു. കണ്ണൂരിൽ കരുണകാട്ടിയ ഗവർണർ കാലടിയിലും തുണയ്‌ക്കുമെന്ന് കരുതി. സ്വജനപക്ഷ പാർട്ടി ആജ്ഞാനുവർത്തികളെ നിയമിക്കാൻ കലാശാലകളിലെ ഭരണവും അദ്ധ്യാപക നിയമനങ്ങളും നിയന്ത്രിക്കുന്നതിന്, സി.പി.എം നയിക്കുന്ന അദ്ധ്യാപകസംഘടനാ നേതാക്കൾക്ക് അധികാരം കൈമാറിയിരിക്കുന്നു.

പി.രാജീവിന്റെ ഭാര്യയെ കുസാറ്റിൽ നിയമവകുപ്പിലും, പി.കെ ബിജുവിന്റെ ഭാര്യയെ കേരള സർവകലാശാലയിൽ ബയോകെമിസ്ട്രി വിഭാഗത്തിലും, എം.ബി രാജേഷിന്റെ ഭാര്യയെ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിലും നിയമിച്ചു. എ.എൻ ഷംസീറിന്റെ ഭാര്യയ്ക്ക് കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാഭ്യാസവകുപ്പിൽ റാങ്ക് നല്‌കി ശുപാർശ ചെയ്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കാൻ ഒന്നാംറാങ്ക് നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ആർ. മോഹന്റെ ഭാര്യ സംസ്‌കൃത പ്രൊഫസർ ആയിട്ട് പോലും കേരള സർവകലാശാലയുടെ മലയാള വിഭാഗത്തിൽ ലെക്സിക്കൻ എഡിറ്ററായി നിയമിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയല്ലേ നടക്കുന്നത് ?

കലാമണ്ഡലം സർവകലാശാല വി. സി ഗവർണർക്കെതിരെ ഹൈക്കോടതിയിൽ നല്‌കിയ കേസ് പിൻവലിച്ചെന്നു പറഞ്ഞ മുഖ്യമന്ത്രി കേസിനാധാരമായ പി.ആർ.ഒയെ തിരികെ സർവീസിൽ നാളിത് വരെ പ്രവേശിപ്പിച്ചില്ല. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർക്ക് ഇതേവരെ ശമ്പളം നൽകാത്ത കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഗവർണറുടെ കത്തിന് യാതൊരു പ്രാധാന്യവും സർക്കാർ നൽകിയില്ല എന്നത് സർക്കാരിന്റെ ഭാഗത്തുള്ള ഗുരുതരമായ വീഴ്ചയാണ്. ഓപ്പൺ സർവകലാശാല രൂപീകരിച്ചത് അല്ലാതെ രണ്ട് വർഷമായിട്ടും അവിടെ കോഴ്സുകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് നാരായണ ഗുരുവിനോടുള്ള അനാദരവായി വേണം കാണാൻ. എത്ര ഉയർന്ന റാങ്ക് നേടിയായാലും അർഹരായവർക്ക് നിയമനം
ലഭിക്കില്ല എന്നതാണ് സ്ഥിതി. വിദ്യാഭ്യാസമേഖലയെ ഈ സർക്കാർ അവരുടെ അടുക്കളക്കാര്യമാക്കി അധ:പതിപ്പിച്ചെന്ന് ദുഃഖത്തോടെ പറയാതെവയ്യ. യു.ഡി.ഫ് സർക്കാരിന്റെ കാലത്ത് ഒരു വിസിയെ പിരിച്ചുവിട്ട സംഭവം മുഖ്യമന്ത്രി ചൂണ്ടികാട്ടിയത് ശരിതന്നെയാണ്. വ്യാജ ബയോഡാറ്റ സമർപ്പിച്ചതായി ബോദ്ധ്യപ്പെട്ടപ്പോൾ സർക്കാരിന്റെ ശുപാർശ പ്രകാരം തന്നെ ഗവർണർ തെറ്റുതിരുത്തി. കണ്ണൂർ വിസി നിയമനത്തിലുണ്ടായ വീഴ്ച ഗവർണർ തിരുത്താൻ വൈകരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR UNIVERSITY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.