തൃശൂർ: സാധാരണക്കാരുടെ പ്രയാസം മനസിലാക്കാത്ത സർക്കാരുകൾ എന്തിനാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ജൻ ജാഗരൺ അഭിയാന്റെ സമാപനം കുറിച്ച് നെടുപുഴ കോളനിയിൽ സംസാരിക്കുകയായിരുന്നു വി.എം. സുധീരൻ.
വിലക്കയറ്റത്താൽ പൊറുതിമുട്ടുമ്പോൾ അതിന് പരിഹാരം കാണാതെ മറ്റെന്ത് ചെയ്തിട്ട് എന്താണ് പ്രയോജനം. കോളനിവാസികൾ ഉന്നയിച്ച ഓരോ പ്രശ്‌നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ജൻ ജാഗരൺ പദയാത്രയ്ക്കുശേഷം കോളനിയിലെ മുടത്തോളി ചന്ദ്രന്റെ വീട്ടിൽ ഒരു രാത്രി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനോടൊപ്പം താമസിച്ച് രാവിലെ പ്രഭാതഭേരിക്കും പ്രഭാതവന്ദനത്തിനും ശേഷം പ്രാദേശിക വാസികളുമായി സംവദിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ്, കെ.എഫ്. ഡൊമിനിക്, കെ.വി. ദാസൻ, രവിജോസ് താണിക്കൽ, ജെയ്ജു സെബാസ്റ്റ്യൻ, പി.എ. വർഗീസ്, വിനീഷ് തയ്യിൽ, അബി വർഗീസ്, ജയപ്രകാശ് പൂവത്തിങ്കൽ, കെ.എം സിദ്ധാർത്ഥൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
ജൻ ജാഗരൺ പദയാത്രയുടെ ഓർമ്മയ്ക്കായി രാത്രി താമസിച്ച വീട്ടിൽ ഞാവൽ മരം നട്ടു. കസ്തുർബാ കേന്ദ്രം സന്ദർശിച്ച് ഗാന്ധിജിയുടെയും കസ്തുർബയുടെയും പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |