ഒറ്റ ദിവസം ഒരു സംവിധായകന്റെ തന്നെ മൂന്ന് ചിത്രങ്ങൾ സെൻസറിംഗ് പൂർത്തിയാക്കി സംവിധായകൻ ജയരാജ് ചരിത്രം രചിച്ചു. ജയരാജ് സംവിധാനം ചെയ്ത അവൾ, നിറയെ തത്തകൾ ഉള്ള മരം, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്നീ മൂന്ന് ചിത്രങ്ങളാണ് ഇന്നലെ തിരുവനന്തപുരത്ത് സെൻസർ ബോർഡ് സെൻസർ ചെയ്തത്. ലെനിൻ സിനിമാസിൽ രാവിലെ എട്ടു മണിക്കും പത്തിനും ഉച്ചയ്ക്ക് രണ്ടുമണിക്കുമായിരുന്നു സെൻസറിംഗിനായുള്ള സ്ക്രീനിംഗ് നടന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ജയരാജ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
ഈ വർഷം ജനുവരിക്കും സെപ്റ്റംബറിനും ഇടയിൽ അഞ്ച് ചിത്രങ്ങളാണ് ജയരാജ് സംവിധാനം ചെയ്തത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇത്. അത്ഭുതകരമായ വേഗത്തിലാണെങ്കിലും മികച്ച സിനിമകളാണ് ഓരോന്നും. ടി.പദ്മനാഭന്റെ പ്രശസ്തമായ കഥയെ ആസ്പദമാക്കി പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, എം.ടിയുടെ കഥയിൽ സ്വർഗം തുറക്കുന്ന സമയം,ജയരാജ് തന്നെ രചന നിർവഹിച്ച നിറയെ തത്തകളുള്ള മരം , അവൾ, പ്രമദവനം എന്നിങ്ങനെ അഞ്ചുചിത്രങ്ങൾ. നെടുമുടിവേണു അവസാനമായി അഭിനയിച്ചത് സ്വർഗം തുറക്കുന്ന സമയത്തിലാണ്.ഒപ്പത്തിൽ അഭിനയിച്ച ചാനൽ അവതാരക കൂടിയായ മീനാക്ഷിയാണ് പ്രകാശം പരത്തുന്ന പെൺകുട്ടിയുടെ വേഷം ചെയ്തത്.അവൾ എന്ന സിനിമ സുരഭിലക്ഷ്മിയുടെ ഏറ്റവും മികച്ച അഭിനയം പുറത്തുകൊണ്ടുവരുന്നതായിരിക്കും.പ്രമദവനത്തിൽ ഉണ്ണി മുകുന്ദനാണ് നായകൻ. വിദേശ മലയാളിയായ വരദ സേതു നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജയരാജ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത 'നിറയെ തത്തകളുള്ള മരം" ഒട്ടേറെ പുതുമകൾ അടങ്ങുന്ന ചിത്രമാണ്.ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഇഫിയിൽ ഇന്ത്യൻ പനോരമയിലും, ഐ.എഫ്.എഫ്.കെയിലും തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിന് ഇഫിയിൽ ( ഐ.എഫ്.എഫ്.ഐ ) യുനസ്കോ- ഗാന്ധി പ്രൈസിനുള്ള മത്സര വിഭാഗത്തിലേക്കും സെലക്ഷൻ ലഭിച്ചിരുന്നു.അവസാന റൗണ്ടിലാണ് പിന്തള്ളപ്പെട്ടത്.ഈ അഞ്ച് ചിത്രങ്ങളിൽ മൂന്നെണ്ണത്തിന്റെ സെൻസറിംഗാണ് ഇന്നലെ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |