SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.31 PM IST

കോറളായി തുരുത്തിനെ പുഴയെടുക്കില്ല: ഹരിതകവചമൊരുക്കും പെൺകരുത്ത്

kandal
ദിൽന കെ. തിലകും സംഘവും കോറളായി ദ്വീപിൽ

പത്തുവർഷത്തിനുള്ളിൽ അഞ്ചിലൊന്ന് കുറഞ്ഞ ദ്വീപ് ഭീഷണിയിൽ

കോറളായി( കണ്ണൂർ): അര നൂറ്റാണ്ടിലേറെയായി കരയിടിച്ചിൽ മൂലം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കോറളായി തുരുത്തിനെ സംരക്ഷിക്കാൻ പെൺകരുത്തുകൾ ഇറങ്ങുന്നു.സ്വന്തം ദുരിതങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട ദ്വീപ് നിവാസികളായ മൂന്നംഗ പെൺസംഘമാണ് ജൈവകവചമൊരുക്കാനായി മുന്നിട്ടിറങ്ങിയത്.

കരയിടിച്ചിൽ മൂലം പത്തുവർഷം കൊണ്ട് ദ്വീപിന്റെ വിസ്തൃതി അഞ്ചിലൊന്ന് കുറഞ്ഞിട്ടുണ്ട്. ശക്തമായ കരയിടിച്ചിൽ ദ്വീപിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലാണ് ഇക്കാര്യം മയ്യിൽ അഥീന നാടക നാട്ടറിവ് വീട് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ ശ്രദ്ധയിൽപെടുന്നത്.കമ്മറ്റിയുടെ തീരുമാനപ്രകാരം കരയിടിച്ചിൽ തടയുന്നതിനായി തുടർപഠനം നടത്തുകയും കണ്ടൽ പ്രദേശങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ ആറുമാസത്തിലേറെയായി ഈ പെൺസംഘം നടത്തിയ ശാസ്ത്രീയ വിശകലനത്തിന്റെയും സർവ്വെയുടെയും പിൻബലത്തിലാണ് അഥീന പ്രസിഡന്റ് ദിൽന കെ .തിലകും പ്രവർത്തക സമിതി അംഗങ്ങളായ ശ്രീത്തു ബാബുവും ആതിര രമേശും ദ്വീപ് തിരിച്ചുപിടിക്കാൻ തയ്യാറായത്. നാടകപ്രവർത്തകരായ കരിവെള്ളൂർ മുരളി രക്ഷാധികാരിയും ജിജു ഒറപ്പടി ആർട്ടിസ്റ്റിക് ഡയറക്ടറുമായിട്ടുള്ള കൂട്ടായ്മയാണ് ഇവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി വരുന്നത്.

കോറളായി ദ്വീപിന് ഹരിത കവചം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ടൽ നഴ്‌സറി കഴി‌ഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. ജനുവരി മൂന്നാം വാരം പാകമായ കണ്ടലുകൾ കൃത്യമായ വേലിയിറക്കമുള്ള സമയത്ത് ഇവിടെ നട്ടുപിടിപ്പിക്കും. ദ്വീപിലെ സാംസ്‌കാരിക സ്ഥാപനങ്ങൾ, കുടുംബശ്രീ തുടങ്ങി എല്ലാവരുടെയും പങ്കാളിത്തത്തോടെ അഞ്ചു വർഷം കൊണ്ട് ജൈവ ഭിത്തി പൂർണ്ണമാക്കാനുള്ള ശ്രമത്തിലാണ് ഇവർ.

മണലൂറ്റലിൽ കര ഇടിഞ്ഞു

ചെങ്ങളായി, കുറുമാത്തൂർ, മയ്യിൽ എന്നീ പഞ്ചായത്തുകളുടെ പ്രധാന മണൽവാരൽ കേന്ദ്രമായിരുന്നു ഇവിടം. ഇതാണ് ഇവിടുത്തെ കരയിടിച്ചിലിന് പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഉച്ചയ്ക്ക് വേലിയേറ്റ സമയത്തുണ്ടാകുന്ന തിരകൾ വന്നിടിക്കുന്നതു മൂലവും കരയിടിച്ചൽ ഉണ്ടാകും. മദ്ധ്യഭാഗത്തു കൂടി വെള്ളം ഒഴുകിയതോടെ ഒരൊറ്റ ഭാഗമായിരുന്ന ദ്വീപ് ഇന്ന് രണ്ടായി മുറിഞ്ഞിരിക്കുകയാണ്. ഇവിടത്തെ ഒരു ദ്വീപ് മുഴുവനായും പുഴയെടുത്തു. തെങ്ങ് നിറഞ്ഞ ഭാഗമായിരുന്നു പുഴയെടുത്തത്.സ്ഥലം വിറ്റ് എങ്ങോട്ടെങ്കിലും പോകാമെന്ന് വച്ചാൽ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. ആളില്ലെന്ന് മാത്രമല്ല, ഒരുപാട് മുതൽമുടക്കി പണിത വീടിനുപോലും വില ലഭിക്കാത്തതിനാൽ വിൽക്കാൻ പറ്റാത്ത അവസ്ഥയുമാണ്.

153 കുടുംബങ്ങൾ

800 പേർ

ആകെ -275 ഏക്കർ

അഞ്ച് വർഷം പുഴ കവർന്നത്- 50 ഏക്കർ

കോറളായി തുരുത്ത് നിവാസികളെ മുഴുവൻ പങ്കെടുപ്പിച്ച് കൊണ്ട് ദ്വീപിന്റെ സംരക്ഷണം ഉറപ്പു വരുത്താനാണ് ദ്വീപിൽ തന്നെ കണ്ടൽ നഴ്‌സറി ഒരുക്കുന്നത്-

ദിൽന കെ. തിലക്, പ്രസിഡന്റ്,​അഥീന നാടകനാട്ടറിവ് വീട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.