SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.03 AM IST

നന്ദിയുടെ പൂക്കൾ...

rose

യോഗനാദം ഡിസംബർ 16 ലക്കം എഡിറ്റോറിയൽ

..........................................

പ്രിയപ്പെട്ടവരുടെ സ്നേഹം എന്റെ അരികിലേക്ക് തിരമാലകൾ പോലെ അലയടിച്ച ദിനങ്ങളാണ് കടന്നുപോകുന്നത്. യോഗസാരഥ്യത്തിലേക്ക് എത്തിയതിന്റെ രജതജൂബിലി ആഘോഷം പകരുന്ന സന്തോഷം ചെറുതല്ല.

ശ്രീനാരായണ ഗുരുദേവനാൽ സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗമെന്ന മഹാപ്രസ്ഥാനത്തിന്റെ അമരത്തേക്ക് കാൽനൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1996 നവംബർ 17ന് അപ്രതീക്ഷിത നിയോഗം പോലെ എത്തിയ ആളാണ് ഞാൻ. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി ശാശ്വതീകാനന്ദയും കേരളകൗമുദി എഡിറ്റർ ഇൻ ചീഫ് ശ്രീ.എം.എസ്. മണിയും കൂടി എന്നെ ഈ പദവിയിലേക്ക് ബലമായി പിടിച്ചിരുത്തി എന്നു വേണമെങ്കിലും പറയാം.

പൊതുപ്രവർത്തനം അപരിചിതമായ കാര്യമൊന്നുമല്ലെങ്കിലും എസ്.എൻ. ട്രസ്റ്റും എസ്.എൻ.ഡി.പി യോഗവും നയിക്കാൻ ഇറങ്ങിയപ്പോൾ എന്റെ മനസിലും ശങ്കകൾ ഉണ്ടായിരുന്നു. മഹാകവി കുമാരനാശാൻ, സി.വി.കുഞ്ഞുരാമൻ, സി.കേശവൻ, ആർ.ശങ്കർ, എം.കെ.രാഘവൻ തുടങ്ങിയ മഹാരഥന്മാർ ഇരുന്ന കസേരയിലേക്കാണ് സർക്കാർ കോൺട്രാക്ടർ എന്ന പദവിയിൽ നിന്നുള്ള എന്റെ വരവ്.

ബിസിനസിൽ കത്തി നിന്ന സമയം. അതെല്ലാം വേണ്ടെന്ന് വച്ച് സമുദായ പ്രവർത്തനത്തിനിറങ്ങുന്നത് മഠയത്തരമെന്ന് പറഞ്ഞവരാണ് ഏറെയും. എങ്കിലും മുന്നോട്ടു വച്ച കാൽ പിന്നാക്കം വലിക്കുന്ന സ്വഭാവമില്ലാത്തതിനാൽ രണ്ടുംകല്‌പിച്ച് ഗുരുദേവനിൽ വിശ്വാസമർപ്പിച്ച് തീരുമാനത്തിൽ ഉറച്ചുനിന്നു. പ്രതിസന്ധികൾ ഏറെയുണ്ടായി. ദുർബലമായ സംഘടന, യോഗത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, ദാരിദ്ര്യത്തിൽ ജീവിക്കുന്ന സമുദായാംഗങ്ങൾ, അസംഖ്യം വ്യവഹാരങ്ങൾ തുടങ്ങി നിരവധി വൈതരണികൾ. അമ്പേ തളർന്നുകിടന്ന എസ്.എൻ.ഡി.പി യോഗമെന്ന മഹത്തായ സംഘടനയ്ക്ക് പുതുജീവൻ പകരാൻ ഗുരുദേവന്റെ അനുഗ്രഹത്താലും ഒപ്പം ചേർന്നുനിന്നവരുടെ പിന്തുണയാലും കഴിഞ്ഞു എന്ന ചാരിതാർത്ഥ്യമുണ്ട്.

ഈ യാത്രയിൽ സംഘടനയ്ക്കുള്ളിലും പുറത്തുമുള്ള ഒട്ടേറെ മിത്രങ്ങളും അല്ലാത്തവരും ശത്രുക്കളായി. പറയേണ്ട കാര്യങ്ങൾ, അപ്രിയ സത്യങ്ങളാണെങ്കിൽ കൂടിയും വിളിച്ചു പറയാൻ ഒരു മടിയും കാണിക്കാത്തതു തന്നെയായിരുന്നു ശത്രുതകളുടെ എല്ലാം മൂലകാരണം. സാമൂഹ്യനീതിക്ക് വേണ്ടിയും അർഹതപ്പെട്ടത് ചോദിച്ച് വാങ്ങാൻ വേണ്ടിയും രംഗത്തിറങ്ങിയപ്പോൾ പലർക്കും അപ്രിയമുണ്ടാവുക സ്വാഭാവികമാണ്. അതിനെയൊന്നും തരിമ്പും ഗൗനിക്കുന്നില്ല. സംഘടനയിൽ കള്ളം ചെയ്തവരോട് ഒരു ദാക്ഷിണ്യവും അന്നും ഇന്നും കാണിച്ചിട്ടില്ല. നാളെയും കാണിക്കില്ല. ശത്രുക്കളുടെ എണ്ണവും വിമർശനങ്ങളുടെ മൂർച്ചയും കൂടുന്തോറും എന്നിലെ ആവേശം ജ്വലിച്ചിട്ടേയുള്ളൂ. മൈക്രോ ഫിനാൻസ്, എസ്.എൻ.കോളേജ് ജൂബിലി ഫണ്ട്, സ്ഥാപനങ്ങളിലെ നിയമനം, ആദായനികുതി തട്ടിപ്പ്, ഏറ്റവും പ്രിയപ്പെട്ട സ്വാമി ശാശ്വതീകാനന്ദയുടെ ഉൾപ്പടെ അപമൃത്യുക്കേസുകൾ തുടങ്ങി കേൾക്കാത്ത പഴികളില്ല... ഒന്നു പോലും തെളിയിക്കാൻ ആർക്കും സാധിച്ചിട്ടില്ല. ഒരു കോടതിയും പറഞ്ഞിട്ടില്ല. എങ്കിലും വിമർശകർ വായടയ്‌ക്കില്ല.
ന്യൂനപക്ഷ മേൽക്കോയ്മ കേരളത്തിലെ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും ഇല്ലാതാക്കുന്നുവെന്നും വോട്ടുബാങ്കിന് മുന്നിൽ ഭരണനേതൃത്വം മുട്ടിലിഴയുന്നുവെന്നും പൊതുസമ്പത്ത് ന്യൂനപക്ഷങ്ങളിലേക്ക് മാത്രമാണ് ഒഴുകുന്നതുമെന്ന നഗ്നസത്യം വിളിച്ചുപറഞ്ഞപ്പോൾ ഞാൻ വർഗീയവാദിയായി. ജാതിയുടെ പേരിൽ ചൂഷണം ചെയ്യപ്പെടുന്നവർക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോൾ ജാതിഭ്രാന്തനും അപരിഷ്കൃതനുമായി മുദ്രകുത്തപ്പെട്ടു.

കാൽനൂറ്റാണ്ടു മുമ്പത്തെ എസ്.എൻ.ഡി.പി യോഗവും എസ്.എൻ.ട്രസ്റ്റുമല്ല ഇന്നത്തേത്. സമുദായത്തിന്റെ ശക്തി എന്തെന്ന് ഇപ്പോൾ സമുദായാംഗങ്ങൾക്ക് നന്നായി അറിയാം. ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ല ഈ സമുദായമെന്ന വിചാരം സമൂഹത്തിൽ സൃഷ്ടിക്കാനായി എന്നതാണ് എന്റെ വലിയ സന്തോഷങ്ങളിലൊന്ന്. ഗുരുദേവ ദർശനത്തിലധിഷ്ഠിതമായ ആത്മീയവിപ്ളവം സൃഷ്ടിക്കാനുമായി. വട്ടിപ്പലിശക്കാരുടെ പിടിയിൽ നിന്ന് നമ്മുടെ വീട്ടമ്മമാരെ രക്ഷിക്കാനായി എളിയ രീതിയിൽ തുടങ്ങിയ മൈക്രോ ഫിനാൻസ് പദ്ധതി രാജ്യത്തെ തന്നെ വലിയ മൈക്രോഫിനാൻസ് സംരംഭങ്ങളിലൊന്നാണ്. പതിനായിരം കോടിയിലേറെ രൂപയാണ് നമ്മുടെ വീടുകളിലൂടെ വിനിമയം ചെയ്യപ്പെട്ടത്. കൂടുതൽ സംഘടനാ സംവിധാനങ്ങൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംരംഭങ്ങൾ, ക്ഷേത്രങ്ങൾ, ഗുരുമന്ദിരങ്ങൾ, സാംസ്കാരിക, സാമൂഹിക, ആത്മീയ ഉണർവേകാൻ നിരവധി പദ്ധതികൾ എന്നിവയെല്ലാം സുശക്തവും സംഘടിതവുമായ കേരളത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടന എന്ന നിലയിലേക്ക് എസ്.എൻ.ഡി.പി യോഗത്തെ മാറ്റിക്കഴിഞ്ഞു.

ആക്ഷേപങ്ങളും ആരോപണങ്ങളും വിമർശനങ്ങളും കേസുകളും നാലുചുറ്റും അഗ്നികുണ്ഡം ഒരുക്കിയപ്പോഴും തളർന്നിട്ടില്ല. അതിന് കാരണം മറ്റൊന്നുമല്ല, ദശലക്ഷക്കണക്കിന് പേർ എന്നിലേക്ക് ചൊരിഞ്ഞ നിരുപാധികമായ വിശ്വാസവും സ്നേഹവുമാണ്. നിസ്വാർത്ഥരായി ചേർന്നു നിന്നവരിൽ ഉ‌ടുതുണിക്ക് മറുതുണിയില്ലാത്തവരും വലിയ സമ്പന്നരും ഉന്നതഉദ്യോഗസ്ഥരും പണ്ഡിതരും പാമരരും ഉണ്ടായിരുന്നു. ജാതി മതഭേദമെന്യേ എന്നെ ഇഷ്ടപ്പെടുന്ന അസംഖ്യം ആൾക്കാരെയും കണ്ടു. അവരുടെ സ്നേഹത്തിന്റെ ഉൗഷ്മളത തൊട്ടറിയാൻ കഴിഞ്ഞു. കേരളത്തിലെ പൊതുസമൂഹത്തിന്റെ മനസുകളിലേക്ക് എപ്പോഴൊക്കെയോ കടന്നുകയറിയിട്ടുണ്ടെന്ന ബോധ്യം എനിക്കുണ്ട്.

കഴിഞ്ഞ ഡിസംബർ അഞ്ചിന് യോഗസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷിക്കാൻ ചേർത്തലയിൽ സഹപ്രവർത്തകർ ഒരുക്കിയ ചടങ്ങ് എന്റെ ജീവിതയാത്രയിലെ ഏറ്റവും സഫലവും ആഹ്ളാദപ്രദവുമായ മുഹൂർത്തങ്ങളിലൊന്നാണ്. ആദരണീയരായ കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും ഉൾപ്പടെ വിശിഷ്ടവ്യക്തികളുടെ വലിയനിര തന്നെ അവിടേക്കെത്തി. അവരുടെ നല്ല വാക്കുകൾ

എനിക്കും എസ്.എൻ.ഡി.പി യോഗത്തിനും നമ്മുടെ എല്ലാ പ്രവർത്തകർക്കും ലഭിച്ച അംഗീകാരങ്ങളാണ്. 6,000 രൂപയിൽ നിന്ന് ഇന്നത്തെ സാമ്പത്തിക ശേഷിയിലേക്ക് എസ്.എൻ.ഡി.പി യോഗം വളർന്നത് സംഘടനയുടെ കരുത്താണെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം സുപ്രധാനമായ നിരീക്ഷണമാണ്.

യോഗം ജനറൽ സെക്രട്ടറിക്കും കുടുംബത്തിനും രാജ്ഭവനിലേക്ക് വിരുന്നിനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണവും വിലമതിക്കാനാവാത്തതാണ്.

ആദ്യമായാണ് കേരളത്തിലെ ഒരു സമുദായ സംഘടനാ നേതാവിനെ രാഷ്ട്രപതിയുടെ പ്രതിനിധിയായ ഗവർണർ രാജ്ഭവനിലേക്ക് ക്ഷണിക്കുന്നത്. ഇത് എസ്.എൻ.ഡി.പി യോഗത്തിനും സമുദായത്തിനും അഭിമാനകരമായ ക്ഷണമാണ്. അമൂല്യമായ അംഗീകാരമാണ്. ഗവർണറുടെയും മുഖ്യമന്ത്രിയുടെയും വാക്കുകൾ നമ്മുടെ വിമർശകർക്കും ശത്രുക്കൾക്കുമുള്ള ശരിയായ മറുപടിയായി തന്നെ കണക്കാക്കാം.

കൊവിഡ് മഹാമാരിക്കാലത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നടത്തിയ പ്രൗഢമായ രജതജൂബിലി ആഘോഷചടങ്ങ് നമ്മുടെ സംഘാടന മികവിന്റെ സാക്ഷ്യം കൂടിയാകുന്നു. പിന്നണിയിൽ സൗമ്യസാന്നിദ്ധ്യമായി നിലകൊണ്ട യോഗം, യൂത്ത്മൂവ്മെന്റ്, വനിതാസംഘം, വൈദികയോഗം, കുമാരീസംഘം, ബാലജനയോഗം, സൈബർസേന, എംപ്ളോയീസ് ഫോറം പ്രവർത്തകരാണ് ഈ വിജയത്തിന്റെ, അംഗീകാരത്തിന്റെ അവകാശികൾ. സഹായിച്ച, സഹകരിച്ച, നേരിട്ടും അല്ലാതെയും പിന്തുണയേകിയ, സമയവും സമ്പത്തും വിനിയോഗിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി... ഈ സ്നേഹത്തിന് മുന്നിൽ എനിക്ക് വാക്കുകളില്ല... മനവും കണ്ണും സന്തോഷത്താൽ നിറയുന്നു... സംഘടിച്ച് ശക്തരാകാനാണ് ഗുരു ഉപദേശിച്ചത്. അതിന് വേണ്ടിയാണ് നാം ഓരോ നിമിഷവും ചെലവിടേണ്ടത്. പൂർവാധികം ശക്തരാകാനുള്ള പ്രവർത്തനത്തിന് കരുത്തേകാൻ ഗുരുചൈതന്യവും കണിച്ചുകുളങ്ങര ഭഗവതിയുടെ കടാക്ഷവും നമുക്കു മേൽ വർഷിക്കട്ടെ.....

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.