കരിവെള്ളൂർ: 87ാം വയസിലും നെയ്ത്തിൽ സജീവമാണ് വെള്ളൂർ തെരുവിലെ കെ.വി.എൻ.ചന്തു.വീടിനോട് ചേർന്ന നെയ്തുശാലയിൽ ഖാദി വസ്ത്രം നെയ്യുകയാണിദ്ദേഹം അദ്ദേഹം.
നെയ്ത്തിൽ 50 വർഷത്തെ പാരമ്പര്യമുണ്ട് ഈ 87 കാരന്. കുഴിത്തറിയിൽ തുടങ്ങിയതാണ് ഇദ്ദേഹത്തിന്റെ നെയ്ത് ജീവിതം. നെയ്ത് ശാലയിൽ രാവിലെ മുതൽ സജീവമാണ് ഇദ്ദേഹം. ഖാദി നൂൽ നല്ലി ചുറ്റി പാവൊരുക്കി ഇഴയടുക്കത്തോടെ നെയ്‌തെടുത്ത് ഖാദി കേന്ദ്രങ്ങളിലേക്ക് കൊടുത്തയക്കുന്നത് വരെയുള്ള എല്ലാ ജോലികളും ഇദ്ദേഹം ചെയ്യും. അറിയാവുന്ന തൊഴിൽ ഇതാണ്. ജീവിതമാർഗം ഇതാണ് ,അതിപ്പോഴും തുടരുകയാണ് -ചന്തു പറയുന്നു.
ചെറുപ്പം മുതൽക്കേയുള്ള കേൾവിക്കുറവ് ഇപ്പോൾ സമ്പൂർണമായി. പക്ഷെ ഈ വയസിലും കണ്ണട പോലും വേണ്ടാത്തത്ര മികവ് കണ്ണുകൾക്കുണ്ട്. മക്കളെയും കൊച്ചു മക്കളെയുമെല്ലാം നെയ്ത് പഠിപ്പിച്ചിട്ടുണ്ടെങ്കിലും പാവൊരുക്കൽ അവർക്ക് വലിയ വശമില്ല. അത് ചന്തുവിന്റെ മാത്രം മേഖലയാണ്.
നെയ്‌തെടുത്ത തുണികൾ മാസത്തിൽ നാല് തവണയെന്ന ക്രമത്തിൽ ഖാദി ബോർഡ് നേരത്തെ ശേഖരിച്ചിരുന്നു. അന്ന് നല്ല വരുമാനവും കിട്ടിയിരുന്നു. ഇപ്പോൾ മാസത്തിൽ ഒരിക്കലാണ് തുണികൾ ബോർഡ് വാങ്ങിക്കുന്നത്. അതും പയ്യന്നൂരിൽ കൊണ്ട് ചെന്ന് കൊടുക്കണം. ഖാദി ബോർഡിന്റെ പുതിയ ശീലത്തോട് ഈ പഴയ നെയ്തുകാരൻ പരിഭവത്തിലാണ്.
ഈ മേഖലയിൽ മുന്നോട്ട് പോകണമെങ്കിൽ സർക്കാരിന്റെ ഇടപെടൽ അത്യാവശ്യമാണെന്ന് ഇദ്ദേഹം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |