തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർ നിയമനം ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരി വച്ചെങ്കിലും,
പന്ത് വീണ്ടും ഗവർണറുടെ കോർട്ടിലാണ്. പുനർനിയമന ഉത്തരവ് തന്നെ നിർബന്ധിച്ച് ഇറക്കിച്ചതാണെന്ന് ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തും, സെർച്ച് കമ്മിറ്റി പിരിച്ചുവിടാനും ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാനും ആവശ്യപ്പെട്ട് മന്ത്രി ആർ.ബിന്ദു ഗവർണർക്കയച്ച കത്തും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് ഇനിയും എത്തിയിട്ടില്ല. നിലവിലെ ഹർജിക്കാർക്ക് ഇവ കൂടി ഉൾപ്പെടുത്തി, സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ചിൽ റിട്ട് അപ്പീൽ നൽകാനാവും. ഗവർണറെ ഒന്നാം എതിർകക്ഷിയാക്കാം. സർക്കാരിന് താത്പര്യമുള്ള രീതിയിൽ പ്രവർത്തിക്കാൻ നിർബന്ധിച്ചെന്ന് ഗവർണർ സത്യവാങ്മൂലം നൽകിയാൽ കാര്യങ്ങൾ കുഴയും. മന്ത്രിയുടെ രണ്ട് കത്തുകൾ ഗവർണർക്ക് കോടതിയിൽ ഹാജരാക്കാനുമാവും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ചൂണ്ടിക്കാട്ടി പുനർ നിയമനത്തിന് നിർബന്ധിച്ചെന്നും നിയമം വളച്ചൊടിച്ചെന്നും സത്യവാങ്മൂലത്തിൽ പറയാം.
മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി: ഗവർണറുടെ നിലപാട് മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം
വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാകാമെന്ന് മന്ത്രിസഭായോഗത്തിൽ സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
സർവകലാശാലകളിലെ നിയമനങ്ങളിൽ സർക്കാർ ഒരിടപെടലും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണറെ പ്രകോപിപ്പിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറുടെ പുനർനിയമനക്കാര്യത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചുള്ള നിർദ്ദേശമാണ് സർക്കാർ സമർപ്പിച്ചത്. അതിൽ ഗവർണർഒപ്പുവച്ച ശേഷം മാറ്റിപ്പറഞ്ഞതിന് പിന്നിൽ രാഷ്ട്രീയമായിരിക്കാം. സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഒഴിയുകയാണെന്ന് കാട്ടി ഗവർണർ അനാവശ്യ വിവാദം സൃഷ്ടിച്ചതിന് പിന്നിൽ എന്താണെന്നറിയില്ല.
സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഒരു പേര് സമർപ്പിക്കാൻ സെർച്ച് കമ്മിറ്റിയോട് ആവശ്യപ്പെട്ടത് ഗവർണറാണ്. പിന്നീട് അദ്ദേഹം തന്നെ അത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. വി.സിമാരുടേത് ഉൾപ്പെടെ, എല്ലാ നിയമനങ്ങളും നടപടിക്രമങ്ങൾ പാലിച്ചേ സർക്കാർ നടത്തിയിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യം: കണ്ണൂർ വി.സി
കണ്ണൂർ സർവകലാശാല വി.സി സ്ഥാനത്തേക്കുള്ളതന്റെ പുനർനിയമനം ശരിയാണെന്ന് ഹൈക്കോടതിയും അംഗീകരിച്ചതായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
പല സർവകലാശാലകളിലും ഇത്തരം നടപടികൾ പതിവുള്ളതാണ്. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു തനിക്ക് കുറച്ച് കാലം കൂടി സർവീസ് നൽകണമെന്ന് ചാൻസലറായ ഗവർണർക്ക് കത്ത് നൽകിയതിൽ തെറ്റില്ല. ഗവർണർക്ക് രാഷ്ട്രീയമറിയാം. നിരവധി രാഷ്ട്രീയ പാർട്ടികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിയമവുമറിയാം. അതെല്ലാം പരിഗണിച്ചാകും ഗവർണർ പുനർനിയമനം അംഗീകരിച്ചത്. പദവിയിൽ നിന്ന് ഒഴിയണമെന്ന് ഗവർണർപറഞ്ഞാൽ താൻ അതിന് തയ്യാറായിരുന്നു.സാധാരണ നടപടി വലിയ വിവാദമായതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണ്. എന്നാൽ, തന്നെ വ്യക്തിപരമായി തേജോവധം ചെയ്തോയെന്ന കാര്യം തുറന്ന് പറയില്ല. വി.സിയെന്ന നിലയിൽ ചാൻസലറെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം മാപ്പ് പറയണമെന്ന് എ.കെ. ബാലൻ
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറെടുത്ത തീരുമാനം ശരിയാണെന്ന ഹൈക്കോടതിയുടെ വിധി പ്രതിപക്ഷത്തിന്റെ നുണ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ പ്രസ്താവിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഉയർത്തിയ അപവാദപ്രചാരണം പിൻവലിച്ച് മാപ്പു പറയണം. ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് തങ്ങളുടെ വരുതിയിലുള്ള കാര്യങ്ങളിൽ സർക്കാരോ മന്ത്രിയോ കത്ത് കൊടുക്കുന്നത് ഒരിക്കലും നിയമവിരുദ്ധമല്ല. ഗവർണർക്ക് കൊടുത്ത കത്ത് ചോർത്തിയെടുത്ത് പ്രസിദ്ധീകരിക്കുന്നത് ശരിയായ രീതിയല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |