വെള്ളറട: ഗ്രാമങ്ങളിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർത്ത മത്സ്യം വ്യാപകമായി മാർക്കറ്റുകളിൽ വിറ്റഴിക്കുമ്പോഴും നിരവധിപേർ മത്സ്യം കഴിച്ച് രോഗം ബാധിച്ച് ചികിത്സതേടിയിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് പുലർച്ചെ യാതൊരുവിധ ശീതീകരണ സംവിധാനങ്ങളും ഇല്ലാത്ത വാഹനങ്ങളിൽ കൊണ്ടുവരുന്ന മത്സ്യമാണ് അതിർത്തിയിലെ പ്രധാന മാർക്കറ്റായ പനച്ചമൂട്ടിൽ വച്ച് ചെറുകിട കച്ചവടക്കാർക്ക് കമ്മിഷൻ ഏജന്റുമാർക്കും ലേലം ചെയ്ത് നൽകുന്നത്. കുറഞ്ഞതുകയ്ക്ക് പെട്ടി കണക്ക് മത്സ്യംകിട്ടും. ഇത് കൂടിയ വിലയ്ക്ക് വിറ്റ് വൻ ലാഭം കൊയ്യാമെന്ന് കരുതിയാണ് ചെറുകിട കച്ചവടക്കാർ വാങ്ങികൊണ്ടു പോകുന്നത്. പുഴുത്തതും പുഴുവരിച്ച് അസഹ്യമായ ദുർഗന്ധം വമിക്കുന്ന മത്സ്യങ്ങൾ വരെ ഇവിടെ ലേലത്തിന് എത്തുന്നു. ഏതാനും നാൾ മുമ്പ് ഒരു വണ്ടി നിറയെ ചീഞ്ഞ ചൂരയുമായി പനച്ചമൂട്ടിൽ എത്തിയ വാഹനം ചില കച്ചവടക്കാർ എതിർപ്പ് പ്രകടിപ്പിച്ചതോടെ വാഹനവുമായി തിരിച്ചുപോയി. ഗോവ, കർണ്ണാടക, ആന്ധ്ര, പോണ്ടിച്ചേരി , തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് വ്യാപകമായി ഇത്തരത്തിലുള്ള മത്സ്യം കച്ചവടത്തിനായി പനച്ചമൂട്ടിൽ എത്തുന്നത്. കൂടുതൽ കമ്മിഷൻ ലഭിക്കുമെന്നതിനാൽ മൊത്തവ്യാപാരികൾക്കും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ചീഞ്ഞ മത്സ്യമായാലും കച്ചവടം ചെയ്യാനാണ് താത്പര്യം. ഇതിനകം മലയോര ഗ്രാമങ്ങളിൽ മത്സ്യം കഴിച്ച് രോഗം ബാധിച്ച് നിരവധിപേർ ആശുപത്രികളിൽ ചികിത്സ തേടിയതിനെ തുടർന്ന് ആരോഗ്യവകുപ്പും പരിശോധന നടത്തി. പനച്ചമൂട്ടിലെ മൊത്തവിതരണ കേന്ദ്രത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. മത്സ്യത്തിന് വില കൂടിയതോടെ ഫോർമാലിൻ മത്സ്യവും പനച്ചമൂട്ടിൽ സുലഭമായാണ് വില്പന നടത്തുന്നത്.
*മത്സ്യം ശുദ്ധമാണോ...
കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെ മീൻ നല്ലോതാണോ എന്ന് തിരിച്ചറിയാം. കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ മത്സ്യത്തിന്റെ കണ്ണിനു നിറവ്യത്യാസം കാണാനാകും. സ്വാഭാവിക മണവും ചെതമ്പലിന്റെ സ്വാഭാവിക നിറവും നഷ്ടമാകും. കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ ദശ കട്ടിയായി അനുഭവപ്പെടുകയും ചെയ്യും.
ഫോർമാലിൻ പോകില്ല
ഒരു ബക്കറ്റ് വെള്ളത്തിൽ, ഒരു ചെറിയ ഗ്ലാസ്സ് ഫോർമലിൻ ചേർത്ത് നേർപ്പിച്ചെടുത്താൽ അതിൽ 250 കി.ഗ്രാം മീൻ നാലു ദിവസം സൂക്ഷിക്കാം. ഐസ് ഇടുമ്പോൾ കൂടുതൽ സ്ഥലം വേണ്ടിവരും മാത്രമല്ല, ചെലവും കൂടുതലാണ്.
ഫോർമലിൻ ഒരു തവണ ഉപയോഗിച്ചാൽ മീനിൽ നിന്ന് അതു പൂർണമായി നീക്കാനാകില്ല. പിന്നീട് മീൻ എത്ര നന്നായി വെള്ളത്തിൽ കുതിർത്തുവച്ചാലും കഴുകിയാലും പാചകം ചെയ്താലും ഫോർമാലിന്റെ വിഷലിപ്തമായ സാന്നിദ്ധ്യം മാറില്ല.
ഫോർമാലിൻ ചേർത്ത മത്സ്യം കഴിച്ചാൽ
മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിനു മോർച്ചറികളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. കാൻസറിനും ഇതു കാരണമാകാം. ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ, വൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവിടങ്ങളിൽ ഫോർമാലിൻ തകരാറുണ്ടാക്കുന്നു. ഫോർമാലിൻ ശരീരത്തിൽ എത്തുന്നത് പെരിറ്റോണൈറ്റിസിനും കാരണമാകുന്നു. ആന്തരാവയവങ്ങളെ സംരക്ഷിക്കുന്ന പെരിറ്റേണിയം എന്ന സ്തരത്തിനുണ്ടാകുന്ന നീർവീക്കമാണ് പെരിറ്റോണൈറ്റിസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |