റാന്നി :മലയോര ജനവാസ മേഖലയിലെ വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സൗരോർജ വേലി സ്ഥാപിക്കുന്നു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിൻപുറത്ത് ഇറങ്ങാതെ ഇരിക്കാൻ സോളാർ വേലി കെട്ടാനാണ് നടപടിയായത്. 86 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് തുടക്കത്തിൽ നടപ്പാക്കുന്നത്. ശബരിമല വനത്തോട് ചേർന്നുള്ള മഞ്ഞത്തോട് - മന്ദപ്പുഴ, ചണ്ണ - കുരുമ്പൻമൂഴി, കുംഭിത്തോട്, അരയാഞ്ഞിലിമൺ, പനംകുടന്ത - കുരുമ്പൻമൂഴി, വേലംപ്ലാവ് ഭാഗങ്ങളിലാണ് സൗരോർജ്ജവേലി കെട്ടാൻ അനുമതി ലഭിച്ചത്. സൗരോർജ്ജ വേലി കെട്ടുന്നതോടെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകർക്ക് ഏറെ ആശ്വാസം ലഭിക്കും.
ഇപ്പോൾ ഈ ഭാഗങ്ങളിൽ കാട്ടാന, പോത്ത്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങൾ ഇറങ്ങി നിരന്തരം കൃഷി നശിപ്പിക്കുകയാണ്. ഇവ മനുഷ്യജീവനും ഭീഷണി ഉണ്ടാക്കുന്നുണ്ട്. സോളാർ വേലി കെട്ടുക മാത്രമാണ് ഇവയുടെ ആക്രമണം ഒരു പരിധിവരെ തടയുവാനുള്ള മാർഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |