ശബരിമല: ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തന്മാർക്ക് സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്. നേരത്തേയുണ്ടായിരുന്ന ഓക്‌സിജൻ പാർലറുകളുടെ സ്ഥാനത്ത് ആധുനിക സംവിധാനത്തിലുള്ള എമർജൻസി മാനേജ്മന്റ് സെന്ററുകളാണ് (ഇ.എം.സി) ഇപ്പോഴുള്ളത്. മലകയറുമ്പോൾ തീർത്ഥാടകർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് അടിയന്തര ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുകയാണ് ഇ.എം.സികളുടെ ലക്ഷ്യം. ഇതരസംസ്ഥാനത്തുനിന്നെത്തുന്ന അയ്യപ്പന്മാരുൾപ്പടെ നിരവധി ഭക്തരാണ് നിത്യേന ഇവിടെ ചികിൽസ തേടിയെത്തുന്നത്. പമ്പ മുതൽ സന്നിധാനംവരെ പരമ്പരാഗത പാതയിൽ ഏഴ് ഇ.എം.സികളുണ്ട് . പരിശീലനം സിദ്ധിച്ച നഴ്‌സുമാരുടെ സേവനം ഇവിടെ ലഭ്യമാണ്. അയ്യപ്പസേവാസംഘത്തിലെ സന്നദ്ധഭടന്മാരുടെ സഹായസഹകരണവും ഭക്തർക്ക് ലഭിക്കുന്നു. ശബരി പാതയിൽ അഞ്ച് ഇ.എം.സികൾ വേറെയുമുണ്ട്. അടിയന്തര ആവശ്യത്തിന് പ്രത്യേക ഹോട്ട് ലൈൻ കണക്ഷനും ഒരുക്കിയിരിക്കുന്നു.
ഇതിനു പുറമെ നീലിമല ,അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി മെഡിക്കൽ യൂണിറ്റുകളും പ്രവർത്തനം തുടങ്ങി. മല കയറുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെടുന്നവർക്ക് പ്രാഥമിക ചികിത്സ നൽകി ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യം. ഒരു കാർഡിയോളോജിസ്റ്റ് ,മെഡിക്കൽ ഓഫീസർ , രണ്ടു ഡോക്ടർമാർ പത്ത് പാരാമെഡിക്കൽ ജീവനക്കാർ എന്നിങ്ങനെയാണ് ഓരോ കാർഡിയോളജി യൂണിറ്റിലും ജീവനക്കാരുള്ളത്.
സന്നിധാനത്തെ സർക്കാർ ആശുപത്രിയിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അത്യാധുനിക തീവ്രപരിചരണ വിഭാഗം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനക്ഷമമാണ്. കാർഡിയോളജി , പൾമനോളജി,അനസ്‌തേഷ്യ, സർജറി, ജനറൽ മെഡിസിൻ വിദഗ്ദ്ധരുടെ സേവനവും ഇവിടെയുണ്ട്. രോഗബാധിതരെ ഇരുപത് മിനിറ്റിനകം പമ്പയിലെത്തിക്കാൻ കഴിയുന്ന ഗൂർഖ ആംബുലൻസ് സംവിധാനവും ഇവിടെയുണ്ട്.
നീലിമല, അപ്പാച്ചിമേട് കാർഡിയോളജി യൂണിറ്റുകൾക്ക് പുറമെ നിലയ്ക്കൽ, പമ്പ, ചരൽമേട്, സന്നിധാനം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ ആശുപത്രികൾ പ്രവർത്തിക്കുന്നു. അഞ്ചു വീതം ആംബുലൻസുകൾ പമ്പയിലും നിലയ്ക്കലിലും ലഭ്യമാണ്. ഇത് കൂടാതെ രണ്ട് എ.എസ്.എൽ ആംബുലൻസുകളും പമ്പയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |