വാഷിംഗ്ടൺ: ചരിത്രത്തിലാദ്യമായി ഒരു മനുഷ്യ നിർമ്മിത പേടകം സൂര്യനെ തൊട്ടു. നാസ 2018 ൽ വിക്ഷേപിച്ച പാർക്കർ സോളർ പ്രോബാണ് അവിശ്വസനീയ നേട്ടം കൈവരിച്ചത്. കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ മുകളിലത്തെ പാളിയിലേക്ക് പേടകം പ്രവേശിച്ചതായി നാസ അറിയിച്ചു.
സൂര്യന്റേയും കൊറോണയുടേയും ഘടനയും സവിശേഷതയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച പാർക്കർ, അവിടുത്തെ കണങ്ങളും കാന്തിക മണ്ഡലവും പഠനവിധേയമാക്കി.
സൂര്യന്റെ ഉപരിതലത്തിൽ നിന്ന് 78.69 ലക്ഷം കിലോമീറ്റർ ഉയരത്തിലാണ് പേടകം കൊറോണയിലൂടെ സഞ്ചരിച്ചത്. ഏപ്രിലിലാണ് പേടകം കൊറോണയിലൂടെ കടന്നു പോയതെങ്കിലും ഇക്കാര്യം നാസ സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. ഇതുവരെ 9 തവണയാണ് പേടകം സൂര്യനെ വലംവച്ചിട്ടുള്ളത്. എട്ടാമത്തെ തവണ സൂര്യനെ ചുറ്റുന്നതിനിടയിൽ 1.30 കോടി കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ പേടകം പ്രത്യേക കാന്തിക, കണിക അവസ്ഥകളിലൂടെ കടന്നുപോയതോടെയാണ് പേടകം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് കടന്നതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്.
മഹത്തരമായ നിമിഷമെന്നാണ് ഈ നേട്ടത്തെ നാസ വിശേഷിപ്പിച്ചത്. ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയതിന് സമാനമായ വിജയമാണ് ഇതെന്ന് നാസ വ്യക്തമാക്കി. ഈ ചരിത്ര നേട്ടത്തിലൂടെ നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനം പുതിയ തലത്തിലേക്ക് കടക്കുമെന്ന് നാസ അറിയിച്ചു. നിലവിൽ മണിക്കൂറിൽ അഞ്ച് ലക്ഷം കിലോമീറ്റർ എന്ന വേഗത്തിലാണ് പേടകം സഞ്ചരിക്കുന്നത്. ജനുവരിയിൽ പേടകം വീണ്ടും സൂര്യനോട് അടുക്കുകയും ഉപരിതലത്തിൽ നിന്ന് 61.63 ലക്ഷം കിലോമീറ്റർ ഉയരത്തിൽ പേടകം പ്രവേശിക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ പ്രവചനം.
പാർക്കർ സോളാർ പ്രോബ്
സൂര്യനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ 150 കോടി യു.എസ് ഡോളർ ചെലവിട്ട് നാസ വിക്ഷേപിച്ച പേടകം. ഷിക്കാഗോ സർവകലാശാല പ്രൊഫസറും ഭൗതിക ശാസ്ത്രജ്ഞനുമായ യൂജീൻ ന്യൂമാൻ പാർക്കറുടെ പേരിലാണ് ഈ ദൗത്യം നാമകരണം ചെയ്തിരിക്കുന്നത്. കടുത്ത താപനിലയെ മറികടക്കാനായ പ്രത്യേക കാർബൺ കോംപസിറ്റുകൾ ഉപയോഗിച്ചാണ് പേടകത്തിന്റെ ബാഹ്യരൂപം നിർമ്മിച്ചിരിക്കുന്നത്. 2025 ൽ ദൗത്യം അവസാനിക്കുന്നതിന് മുമ്പ് 15 തവണകൂടി പാർക്കർ പേടകം സൂര്യനെ വലം വയ്ക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |