രാജാക്കാട്: ലോറി ഡ്രൈവറെ മർദ്ദിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാർ പ്രതിഷേധ മാർച്ച് നടത്തി. വിവിധ യൂണിയനുകളിൽപ്പെട്ടവർ സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സമരത്തിനാസ്പദമായ സംഭവം നടന്നത്. അടിമാലിയിൽ നിന്നും ലോഡ് ഇറക്കിയ ശേഷം മാങ്ങാത്തൊട്ടിക്ക് പോകുകയായിരുന്ന ലോറിയുടെ ഡ്രൈവറേയും,ക്ലീനറേയുമാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ വാഴാട്ട് ജിഷ്ണു രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാജാക്കാട് ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തിനടുത്തുള്ള റോഡിൽ വെച്ച് മാർഗതടസം ഉണ്ടായത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പിൻതുടർന്ന് വാക്കാസിറ്റിയിൽ എത്തിയ അക്രമിസംഘം ഇവരെ ആക്രമിച്ചത്. പരിക്കേറ്റ ജിഷ്ണുവിന്റെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കുറച്ചുനാളുകളായി രാജാക്കാട് മേഖലയിൽ കഞ്ചാവ് ഉൾപ്പെടെയുള്ളവയുടെ ഉപയോഗവും അതേ തുടർന്നുള്ള ഗുണ്ടാ ആക്രമണങ്ങളും പതിവാണ്. കഴിഞ്ഞദിവസം ഇക്കുട്ടത്തിലുള്ളവർ ബാറിന് സമീപം താമസിക്കുന്ന യുവാവിനെ മർദ്ദിച്ചിരുന്നു.അതിന്റെ പിറ്റേന്നാണ് ലോറി ഡ്രൈവറെ മർദ്ദിച്ചത്. മയക്കുമരുന്ന് ലോബിയെ ഭയന്ന് ജനത്തിന് പുറത്തിറങ്ങി സഞ്ചരിക്കാൻ വരെ ഭയമാണെന്ന് നാട്ടുകാർ പറയുന്നു. കൂടുതലായും യുവാക്കളാണ് ഈ സംഘത്തിലുള്ളത്. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വഷണം ഊർജ്ജിതമാക്കിയത് ലോറി, ട്രക്ക്, ടാക്സി ഡ്രൈവർമാരുടെ രാജാക്കാട്ടിലെ പ്രതിഷേധ മാർച്ചിൽ നിരവധി പേർ പങ്കെടുത്തു.പമ്പ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണിൽ സമാപിച്ചു.സമിതി ഭാരവാഹികളായ കെ.എം സുധീർ, കെ.നൗഷാദ് അലിയാർ, സിജു തോമസ്, സി.എൻ നൗഷാദ് തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |