മസ്കറ്റ് : കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ. പള്ളികൾ, ഹാളുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വിവാഹ, മരണാനന്തര ചടങ്ങുകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയതായി കൊവിഡ് പ്രതിരോധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മിറ്റി അറിയിച്ചു. ഈ നിയന്ത്രണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ ഒത്തു ചേരുന്നതിന് നേരത്തെ ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇപ്പോഴുമുണ്ടെന്നും സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഒമാനിൽ വിദേശത്തു നിന്നെത്തിയ രണ്ട് പേരിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയും ഇത് കൂടാതെ 12 പേരിൽ ഒമിക്രോൺ രോഗബാധ സംശയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിലവിൽ രാജ്യത്തെ ആശുപത്രികളിൽ കൊവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |