തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം- എയർപോർട്ട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.ശംഖുംമുഖം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂക്ഷമായ കടലാക്രമണം നിരന്തരമുണ്ടാകുന്ന സ്ഥലമായതിനാൽ താത്കാലിക പരിഹാരങ്ങൾക്ക് പകരം ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.അതിനാൽ കോൺക്രീറ്റിലുള്ള ഡയഫ്രം മതിലാണ് നിർമ്മിക്കുന്നത്.വലിയതോപ്പ് മുതൽ പഴയ കോഫി ഹൗസ് വരെയുള്ള കടൽത്തീരത്ത് പൈലിംഗ് നടത്തി 350 മീറ്റർ നീളത്തിലും അര മീറ്റർ വീതിയിലുമാണ് ഡയഫ്രം മതിൽ നിർമ്മിക്കുന്നത്.ഡയഫ്രം മതിലിന്റെ നിർമ്മാണത്തിന് മുന്നോടിയായി ഗൈഡ് വാളിന്റെ പണിയാണ് ഇപ്പോൾ നടക്കുന്നത്.ചെറിയ വാഹനങ്ങൾ കടന്നുപോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
നേരത്തെ 6.39 കോടി രൂപയാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിച്ചത്.എന്നാൽ തുടരെ ഉണ്ടായ കടലാക്രമണം മൂലം അവശേഷിച്ച റോഡും നശിച്ചുപോയതിനാൽ പദ്ധതിച്ചെലവ് വർദ്ധിച്ചു. അതിനാവശ്യമായ അധികതുക പൊതു മരാമത്ത് വകുപ്പ് അനുവദിച്ചതുകൊണ്ടാണ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്ര്യൂട്ടാണ് പുനർനിർമ്മാണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് റോഡ് നിർമ്മിക്കുന്നതിനാൽ കടലാക്രമണത്തെ അതിജീവിക്കാൻ കഴിയും.തീരമേഖലയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ കരാറുകാരോട് മന്ത്രി ആന്റണി രാജു നിർദ്ദേശിച്ചു.പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നിർമ്മാണ കരാറുകാരായ യു.എൽ.സി.സി.എസിന്റെ പ്രതിനിധികളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |